കോയമ്പത്തൂർ: നിർത്താതെ കരഞ്ഞത്തിന്റെ പേരിൽ ഒരു വയസുള്ള പേരക്കുട്ടിയെ ബിസ്‌കറ്റ് കവര്‍ തിരുകി കൊലപ്പെടുത്തിയ അമ്മൂമ്മ അറസ്‌റ്റില്‍. ആർഎസ് പുരം അൻപകം വീഥിയിൽ നാഗലക്ഷ്മിയാണ് (50) അറസ്റ്റ് ചെയ്തത്. മരുമകനായ നിത്യാനന്ദയോടുള്ള വിരോധം തീർക്കാനായിരുന്നു നാഗലക്ഷ്മി ചെറുമകനെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഇവരുടെ മകള്‍ നന്ദിനി ബുധനാഴ്ച വൈകിട്ട് ജോലികഴിഞ്ഞെത്തിയപ്പോള്‍ കുട്ടി തൊട്ടിലില്‍ ഉറങ്ങുന്നത് കണ്ടിരുന്നു. രാത്രിയായിട്ടും കുട്ടി എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ മൃതദേഹ പരിശോധനയിലാണ് കുട്ടിയുടെ കൈകാലുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ മര്‍ദിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയത്. പോലീസ് ചോദ്യംചെയ്തതില്‍ തന്റെ അമ്മയാണ് കുട്ടിയെ നോക്കുന്നതെന്ന് നന്ദിനി അറിയിച്ചിരുന്നു. പിന്നീട് നാഗലക്ഷ്മിയെ തനിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. വായില്‍ കുടുങ്ങിയ പേപ്പറാണ് ശ്വാസംമുട്ടലിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.