മുംബൈ: ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ഇന്നു പ്രഖ്യാപിക്കും. വൈകിട്ട് മൂന്നു മണിക്ക് മുംബയിൽവെച്ചായിരിക്കും പ്രഖ്യാപനം. ടീം നിശ്ചയിക്കുന്നതിന് മുൻപ് സെലക്റ്റർമാരും ക്യാപ്റ്റൻ വിരാട് കോഹ്ലിയും ആശയവിനിമയം നടത്തും. രണ്ടാം വിക്കറ്റ് കീപ്പർ, നാലാം നമ്പർ ബാറ്റ്സ്മാൻ, നാലാം പേസർ എന്നിവർ ആരൊക്കെ ആകുമെന്നതാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. ബാറ്റിങ് ലൈനപ്പിലെ ഇന്ത്യയുടെ ദീർഘകാല ആശയക്കുഴപ്പമാണ് നാലാം നമ്പറിൽ ആരെ നിശ്ചയിക്കണമെന്നുള്ളത്. വിജയ് ശങ്കർ, അമ്പാട്ടി റായുഡു, ശ്രേയസ് അയ്യർ എന്നിവർ ഈ സ്ഥാനത്തിനുവേണ്ടി മത്സരിക്കുന്നുണ്ട്.
രണ്ടാം വിക്കറ്റ് കീപ്പറാകാൻ ഋഷഭ് പന്തും വെറ്ററൻ താരം ദിനേശ് കാർത്തിക്കും പോരടിക്കുന്നു. ഐപിഎല്ലിലെ ഇപ്പോഴത്തെ ഫോം പരിഗണിക്കുമ്പോൾ പന്തിനാണ് സാധ്യത കൂടുതൽ. ഓപ്പണറായും ഏഴാം നമ്പറിലും പരീക്ഷിക്കാമെന്നതും പന്തിന് മുൻതൂക്കം നൽകുന്നു. മൂന്നാം ഓപ്പണറുടെ റോളിൽ കെ.എൽ. രാഹുൽ വന്നേക്കും. അതിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കും രാഹുലിനെ പരിഗണിച്ചേക്കും. അങ്ങനെയെങ്കിൽ നാലാം നമ്പറിൽ റായുഡുവിന് വഴി തെളിയും.