റിലീസ് തടയാനുള്ള തീരുമാനമെടുക്കും മുൻപ് “പി എം നരേന്ദ്രമോദി” എന്ന സിനിമ കാണുവാൻ തിരഞ്ഞെടുപ്പ് കമ്മീഷണനോട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. സിനിമ കണ്ടതിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ അഭിപ്രായം മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണം. ഈ മാസം 22 നകം കോടതിയിൽ കമ്മീഷൻ സിനിമയെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷൻ സിനിമയുടെ റിലീസ് തടഞ്ഞതിനെതിരെതിരെ സിനിമയുടെ നിർമ്മാതാക്കൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. സിനിമ കാണാതെയാണ് ഇത്തരത്തിലുള്ള തീരുമാനം കമ്മീഷൻ സ്വീകരിച്ചതെന്ന് നിർമ്മാതാക്കൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഏപ്രിൽ പതിനൊന്നിനായിരുന്നു സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികളെയോ പ്രവർത്തകരെയോ കുറിച്ചുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കമ്മീഷൻ സിനിമയുടെ റിലീസ് തടയുകയായിരുന്നു. ഒമംഗ് കുമാർ സംവിധാനം ചെയ്ത സിനിമയിൽ വിവേക് ഒബ്‌റോയിയാണ് മുഖ്യ കഥാപാത്രമായ നരേന്ദ്ര മോദിയുടെ വേഷം അവതരിപ്പിക്കുന്നത്.