റാഫേൽ ഇടപാടിൽ സുപ്രീം കോടതി അഴിമതി കണ്ടെത്തിയെന്ന പരാമർശത്തില്‍ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. വ്യാജ പ്രചാരണം നടത്തുന്നതിന് കോടതിയെ വലിച്ചിഴച്ചതില്‍ സുപ്രീംകോടതി രാഹുൽ ഗാന്ധിയുടെ വിശദീകരണം തേടി. ഏപ്രിൽ 22 നകം കൃത്യമായ വിശദീകരണം നൽകണമെന്ന് കോടതി ഉത്തരവിട്ടു.
റാഫേൽ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. പുതിയ മൂന്ന് രേഖകൾ പുനഃപരിശോധന ഹർജികൾക്ക് ഒപ്പം പരിഗണിക്കണമോ എന്ന് മാത്രമാണ് കോടതി പരിശോധിച്ചതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധി മാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടിയ പോലെ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന് തങ്ങള്‍ പരാമര്‍ശിച്ചിട്ടില്ല.
കോടതി പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പ്രചരിപ്പിച്ചത് ശരിയായ നടപടിയല്ല. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ചേര്‍ന്ന കാര്യമല്ലിതെന്നും കോടതി നിരീക്ഷിച്ചു.നേരത്തെ റഫാല്‍ കേസില്‍ പുനഃപരിശോധനാ ഹര്‍ജിയോടൊപ്പം പുതിയ രേഖകള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ചിരുന്നു.ഇതിനെ കോണ്‍ഗ്രസും മാധ്യമങ്ങളും നരേന്ദ്രമോദിക്കെതിരെ ആയുധമാക്കുകയും ചെയ്തു. ഇതിനെതിരെ മീനാക്ഷി ലേഖി എംപി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.