ബെയ്ജിങ് ; ചൈനയിൽ പുതു ചരിത്രമെഴുതി ഷി ചിൻപിങ്. ചൈനീസ് ഭരണാധികാരികളിലെ ഏറ്റവും കരുത്തനായ നേതാവ് എന്ന വിശേഷണം ഒന്ന് കൂടി ഊട്ടിയുറപ്പിച്ചു കൊണ്ട് ഷി ചിൻപിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു. ഇതിനു മുൻപ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) തലവനായി കഴിഞ്ഞ വർഷം ഒക്ടോബറിൽ അഞ്ച് വർഷത്തേക്കുകൂടി ഷി ചിൻപിങ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രസിഡന്റ് പദവിയും ഷി ചിൻപിങ് നിലനിർത്തുന്നത്.
10 വർഷത്തിനുശേഷം സ്ഥാനമൊഴിയുന്ന രീതിയാണു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴ്‌വഴക്കം.എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ മൂന്നാം ഊഴത്തിന് അംഗീകാരം നൽകി പാർട്ടി ഭരണഘടനാ ഭേദഗതി വരുത്തിയിരുന്നു.
ചിൻപിങ്ങിന്റെ മൂന്നാം തുടർഭരണത്തിന്റെ ഔപചാരിക തുടക്കമെന്നോണം അവതരിപ്പിച്ച ദേശീയ ബജറ്റിൽ ചൈന വലിയ അളവിലാണ് പ്രതിരോധച്ചെലവ് വർധിപ്പിച്ചിരിക്കുന്നത്. തൊട്ടു പിന്നാലെ അതിർത്തി മേഖലകളിൽ യുദ്ധസജ്ജരായിരിക്കാൻ സൈന്യത്തോട് പ്രധാനമന്ത്രി ലീ കെച്യാങ് നിർദേശിക്കുകയും ചെയ്തു.