യമരാജനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ് നമ്മുടെ നാട്ടില്‍. എന്നാല്‍ ഇവിടെ ഹിമാചല്‍ പ്രദേശില്‍ ഇത്തരത്തിലൊരു ക്ഷേത്രമുണ്ടെങ്കിലും അതിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങള്‍ വളരെ വിചിത്രമെന്നു തോന്നിപ്പിക്കുന്നവയാണ്. ഹൈന്ദവ വിശ്വാസം അനുസരിച്ച് മരണത്തിന്റെ ദേവനാണ് യമരാജന്‍. ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ അയാളുടെ ആത്മാവ് യമരാജന്റെ സന്നിധിയിലെത്തുമെന്നും അയാള്‍ ജീവിച്ചിരുന്നപ്പോള്‍ ചെയ്ത കൃത്യങ്ങള്‍ക്കനുസരിച്ച് ആത്മാവിനെ വിധിക്കുമെന്നും അതനുസരിച്ച് അതിനെ സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ അയക്കുമെന്നുമാണ് വിശ്വാസം.
ഹിമാചല്‍ പ്രദേശിലെ ഭർമൗറില്‍ സ്ഥിതി ചെയ്യുന്ന യമരാജ് ക്ഷേത്രം നിഗൂഢമായ വിശ്വാസങ്ങളാല്‍ സമ്പന്നമായ സ്ഥലമാണ്. യമരാജനും അദ്ദേഹത്തിന്റെ സഹായിയ ചിത്രഗുപ്തുമായി രണ്ടു മുറികള്‍ ഇവിടെയുണ്ട്.. ഇതു തന്നെയാണ് ഇവിടേക്ക് വിശ്വാസികളെ ആകര്‍ഷിക്കുന്നത്.
ക്ഷേത്രത്തിനുള്ളില്‍ ശൂന്യമായ ഒരു മുറി കാണാം. ഇവിടെ യമരാജന്‍റെ കൂടെയുള്ള ചിത്രഗുപ്തനാണ് ഉള്ളതെന്നും ഓരോ മനുഷ്യരും ചെയ്ത നന്മയുടെയും തിന്മയുടെയും കണക്ക് ഇദ്ദേഹത്തിന്‍ കയ്യില്‍ സൂക്ഷിച്ചിരിക്കുന്നു എന്നുമാണ് വിശ്വാസിക്കപ്പെടുന്നത്. ഇതിനു നേരേ മുന്നിലായി മറ്റൊരു മുറിയുണ്ടെന്നും അത് യമരാജന്റെ കോടതിയാണെന്നും വിശ്വസിക്കപ്പെടുന്നു. യമരാജന്‍ ഇന്നും ഇവിടെ വസിക്കുന്നുണ്ടെന്നാണ് പ്രാദേശിക വിശ്വാസം എന്നതിനാല്‍ ആളുകള്‍ ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുവാന്‍ ധൈര്യപ്പെടാറില്ല. പകരം പുറത്തു നിന്നുതന്നെ പ്രാര്‍ത്ഥിച്ചു മടങ്ങുകയാണ് പതിവ്.