ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പ്രതിവര്‍ഷം മതപരിവര്‍ത്തനത്തിന് വിധേയരാകുന്നത് ആയിരക്കണക്കിന് ഹിന്ദു പെണ്‍കുട്ടികളെന്ന് റിപ്പോർട്ട്. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചും വിവാഹം ചെയ്തുമൊക്കെയാണ് മതപരിവര്‍ത്തനം നടക്കുന്നത്. അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിലാണ് പെണ്‍കുട്ടികള്‍ കൂടുതലായും ചതിക്കുഴികളില്‍ അകപ്പെട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍, സിഖ്, ഹിന്ദു പെണ്‍കുട്ടികളാണ് കൂടുതലായും മതപരിവര്‍ത്തനത്തിന് വിധേയരാകുന്നത്. 12നും 25നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ നിരന്തരമായി തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും ഇരയാകുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പല കുടുംബങ്ങളും ഇക്കാര്യം പുറത്തുപറയാന്‍ തയാറാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പാകിസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഒരു കച്ചവടമായി മാറിക്കഴിഞ്ഞു. ബന്ധുക്കള്‍ പോലും ഇത്തരം കാര്യങ്ങള്‍ക്ക് സഹായം ചെയ്തു കൊടുക്കുന്നുണ്ട്. ഭൂവുടമകളും വധുവിനെ അന്വേഷിക്കുന്ന മദ്ധ്യവയസ്‌കരുമാണ് മതപരിവര്‍ത്തനത്തിനായി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത്. ഒരിക്കല്‍ മതപരിവര്‍ത്തനം ചെയ്താല്‍ ഉടന്‍ തന്നെ ആ പെണ്‍കുട്ടിയെ ഇവര്‍ വിവാഹം ചെയ്യുമെന്ന് പാകിസ്ഥാനിലെ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷനും വ്യക്തമാക്കി.