ലക്‌നൗ: ക്രമസമാധാനം എന്തെന്ന് യുപിയിലെ ജനങ്ങളറിഞ്ഞത് ബിജെപി ഭരണത്തിൻ കീഴിലെന്ന് യോഗി ആദിത്യനാഥ്(Yogi Adityanath). യുപിയിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയ്ക്കിടെയായിരുന്നു യോഗിയുടെ പരാമർശം.
മുൻ ബിജെപി ഇതര ഭരണകൂടം ക്രമസമാധാനപാലനത്തിൽ പരാജയപ്പെട്ടിരുന്നു.
ഈ തകർച്ചയെ തുടർന്ന് ചില ജില്ലകളിൽ നിന്നും ആളുകൾ പലായനം ചെയ്തു. ഇവയെല്ലാം മുൻ ബിജെപി ഇതര സർക്കാരിന്റെ ഭരണത്തകർച്ചയെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് യോഗി തുറന്നടിച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ അരാജകത്വമുണ്ടായിരുന്നു. വ്യാപാരികൾ ഉൾപ്പെടെ പലായനം ചെയ്യാൻ നിർബന്ധിതരായി. കലാപങ്ങൾ സ്ഥിരം കാഴ്ചയായി. ഈ പ്രതിസന്ധിഘട്ടത്തിലും മുൻ ബിജെപി ഇതര സർക്കാരുകൾ അവരെ കുറിച്ച് മാത്രം ചിന്തിച്ചു. സമൂഹത്തെ അവർ മറന്നു.
എന്നാൽ ബിജെപി അധികാരത്തിൽ എത്തിയതിന് ശേഷം ഉത്തർപ്രദേശിന്റെ നല്ലകാലം ആരംഭിച്ചു. സംസ്ഥാനത്ത് ഇപ്പോൾ കുടിയേറ്റം അവസാനിച്ചു. അമ്മമാരും പെൺമക്കളും സുരക്ഷിതരാണ്’ യോഗി പറഞ്ഞു. ബിജെപി സർക്കാരിന്റെ അഞ്ച് വർഷത്തെ മികവുറ്റ ഭരണം, ഉത്തർപ്രദേശിനെ കുറിച്ച് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു. അഞ്ച് വർഷകൊണ്ട് സംസ്ഥാനം വികസനം എന്താണെന്ന് അനുഭവിച്ചറിഞ്ഞു. ഉത്തർപ്രദേശിലെ യുവാക്കളെ പ്രോത്സാഹിപ്പിച്ച് അവരെ മുൻനിരയിലേയ്‌ക്ക് നയിക്കാൻ ബിജെപി സർക്കാരിന് സാധിച്ചുവെന്നും യോഗി വ്യക്തമാക്കി.