ദില്ലി: വിവാഹവാഗ്ദാനം പാലിക്കാൻ ആവശ്യപ്പെട്ട കാമുകിയെ കൊന്ന് ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച പ്രതി അഫ്‌താബ് അമീർ പിടിയിലായി. കൊലപാതക വിവരം പുറത്തറിയുന്നത് മാസങ്ങൾക്ക് ശേഷം പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിക്ക് ശേഷം. കഴിഞ്ഞ മെയ് 18 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശ്രദ്ധയും അമീറും പ്രണയത്തിലായിരുന്നു. മുംബൈയിൽ ജോലി ചെയ്തിരുന്ന ശ്രദ്ധയുടെയും അമീറിന്റെയും ബന്ധം വീട്ടുകാർ എതിർത്തതിനെ തുടർന്ന് അവർ ദില്ലിയിലെത്തി ഒരുമിച്ച് ജീവിക്കുകയായിരുന്നു.
എന്നാൽ നിരന്തരം വിവാഹക്കാര്യം ഉന്നയിച്ചിരുന്ന ശ്രദ്ധയെ കഴിഞ്ഞ മെയ്18 നു അമീർ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം അമീർ മൃതദേഹം 35 കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഇതിനായി അമീർ പുത്തൻ ഫ്രിഡ്ജ് വാങ്ങുകയും ചെയ്തു. ശേഷം 18 ദിവസങ്ങളിലായി ശരീരഭാഗങ്ങൾ ദില്ലിയുടെ പല ഭാഗങ്ങളിൽ വലിച്ചെറിയുകയായിരുന്നു.
ദില്ലിയിലേക്ക് മാറിയതിനു പിന്നാലെ കുടുംബാംഗങ്ങളില്‍നിന്നുള്ള ഫോണ്‍ കോളുകള്‍ക്ക് ശ്രദ്ധ മറുപടി നല്‍കാതെയായി. നവംബര്‍ എട്ടിന് ശ്രദ്ധയുടെ പിതാവ് വികാസ് മദാന്‍ മകളെ അന്വേഷിച്ച് ദില്ലിയിലെത്തി. ഇരുവരും താമസിച്ചിരുന്ന ഫ്ളാറ്റിലെത്തിയപ്പോള്‍ അത് പൂട്ടികിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് മെഹ്‌റൗലി പൊലീസിനെ സമീപിച്ച് തന്റെ മകളെ കാണാനില്ലെന്നും തട്ടിക്കൊണ്ടു പോയെന്നും പരാതി നല്‍കി. ശ്രദ്ധയുടെ പിതാവിന്റെ പരാതിയില്‍ ശനിയാഴ്ച അഫ്താബിനെ പൊലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശ്രദ്ധയുടെ മൃതദേഹത്തിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.