പത്തനംതിട്ട: ശബരിമലയിൽ ആചാരലംഘനത്തിനായി വീണ്ടും യുവതികളെത്തിയതായി റിപ്പോർട്ട്. രണ്ട് യുവതികൾ എത്തിയതായാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതോടെ അർദ്ധരാത്രി ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ് വിശ്വാസികൾ തടഞ്ഞു. പിന്നീട് വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് ഇവരെ തിരിച്ചയക്കുകയായിരുന്നു.
ശബരിമലയിൽ ആചാരലംഘനം തടയാനായി യുവതികൾ എത്തുമെന്ന സൂചനയാണ് ഹിന്ദു സംഘടനകൾക്ക് ലഭിച്ചത്. ഇത്തരം റിപ്പോർട്ടുകളെ തുടർന്ന് വിശ്വാസികൾ ശബരിമല പ്രദേശത്ത് ജാഗ്രതയോടെ അയപ്പവിശ്വാസികളെ നിയോഗിക്കുമെന്നും ഹിന്ദു സംഘടനാ ഭാരവാഹികൾ അറിയിച്ചു. വ്രതശുദ്ധിയോടെ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഹിന്ദു സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.
അതേസമയം മണ്ഡല തീർത്ഥാടന കാലം അലങ്കോലപ്പെടുത്തിയാൽ കെഎസ്ആർടിസിക്കെതിരെയും പ്രതിഷേധം നടത്തുമെന്നും വിശ്വാസികൾ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസവും ശബരിമലയിൽ ആചാരലംഘനത്തിന് ശ്രമം നടന്നതായാണ് റിപ്പോർട്ടുകൾ. ശബരിമലയിലേക്ക് പോകാൻ എത്തിയ യുവതിയെ പോലീസും വിശ്വാസികളും ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിയ യുവതിയെയാണ് പോലീസ് തിരിച്ചയച്ചത്.