കോഴിക്കോട്: വിവാദങ്ങൾ ഏറെ സൃഷ്ട്ടിച്ച അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് റാലിയെ ആവേശപൂർവ്വം ഇരുകൈയ്യും നീട്ടി സ്വീകരിച്ച് യുവാക്കൾ. ജില്ലയിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഗ്രൗണ്ടിൽ നടക്കുന്ന വടക്കൽ മേഖലാ റാലിയിൽ കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ നിന്നായി രജിസ്റ്റർ ചെയ്ത 20,000 പേരിൽ 13,116 ഉദ്യോഗാർത്ഥികൾ ഇതിനോടകം പങ്കെടുത്തു കഴിഞ്ഞു.
ഇതുവരെ 705 പേർ ആരോഗ്യ ക്ഷമത നേടി. 624 പേരെ മെഡിക്കൽ റിവ്യൂ ചെയ്യുന്നതിന് വേണ്ടി അയച്ചു. യുവാക്കളിൽ നിന്നും റാലിക്ക് വേണ്ടി വൻ സ്വീകാര്യതയാണ് ലഭിച്ചതെന്ന് മേജർ ജനറൽ പി.രമേശ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇനി എഴുത്തു പരീക്ഷയും നടത്തും. പൊലീസ് വെരിഫിക്കേഷനു ശേഷം 2023 മാർച്ചോടെയാണ് പരിശീലനം ആരംഭിക്കുന്നത്. രാജ്യത്താകെ 40,000ത്തോളം ഉദ്യോഗാർത്ഥികളെയാണ് തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്ത് തെക്കൻ മേഖലാ റിക്രൂട്ട്‌മെന്റ് റാലി നവംബർ രണ്ടാംവാരം കൊല്ലത്ത് നടക്കും. നഴ്‌സിംഗ് അസിസ്റ്റന്റ്, വെറ്ററിനറി നഴ്‌സിംഗ് അസിസ്റ്റന്റ്, മത പഠന അദ്ധ്യാപകർ എന്നിവർക്കുള്ള റിക്രൂട്ട്‌മെന്റും ഇവിടെ നടക്കും.
കേരളം, കർണാടക, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വനിതകൾക്ക് നവംബർ ആദ്യവാരം ബംഗളൂരുവിലാണ് റിക്രൂട്ട്‌മെന്റ് റാലി. 11,000ത്തോളം യുവതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷം റിക്രൂട്ട്‌മെന്റ് റാലികൾ നടക്കാതിരുന്ന സാഹചര്യത്തിൽ ഇത്തവണ പ്രായപരിധിയിൽ രണ്ട് വർഷത്തെ ഇളവ് നൽകിയിട്ടുണ്ട്. ഒക്ടോബർ 10 വരെയാണ് വടക്കൻ കേരളത്തിലെ റിക്രൂട്ട്‌മെന്റ്.