ദില്ലി: ഐ എസ് ബന്ധത്തിന്‍റെ പേരിൽ ഇന്ത്യയില്‍ അറസ്റ്റിലായവര്‍ സാക്കിര്‍ നായിക്കിന്‍റെ പ്രസംഗങ്ങളിലും ആശയങ്ങളിലും പ്രചോദിതരായാണ് ഭീകര പ്രവർത്തനത്തിനിറങ്ങിയതെന്ന് വെളിപ്പെടുത്തല്‍. വിവിധ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത 127 ഭീകരരുടെ കാര്യത്തിലാണ് വെളിപ്പെടുത്തല്‍. ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അലോക് മിത്തലാണ് ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിച്ചത്.
ഇത്തരത്തില്‍ അറസ്റ്റു ചെയ്യപ്പെട്ടവരില്‍ കൂടുതല്‍ തമിഴ്‌നാട്ടുകാരാണ്. 33 പേരാണ് തമിഴ് നാട്ടില്‍ നിന്നും അറസ്റ്റുചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ നിന്നും 17 പേരുണ്ട്. തെലങ്കാനയില്‍ നിന്നും 14, ഉത്തര്‍ പ്രദേശില്‍ നിന്നും 19, മഹാരാഷ്ട്രയില്‍ നിന്നും 12, കര്‍ണാടകയില്‍ നിന്നും 8, ഡല്‍ഹിയില്‍ നിന്നും 7 എന്നിങ്ങനെയാണ് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കണക്ക്.
ഉത്തരാഖണ്ഡ്, ബംഗാള്‍, ജമ്മു കാശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത്, ബിഹാര്‍, മദ്ധ്യപ്രദേശ് സ്വദേശികളും ഇത്തരത്തില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരിലും സാക്കിര്‍ നായിക്കിന്‍റെ പ്രേരണയാല്‍ ഭീകരവാദത്തിലേക്ക് ആകൃഷ്ടരായവര്‍ ഉണ്ടെന്നും മിത്തല്‍ പറഞ്ഞു. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജമാത്ത് ഉല്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടന കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വേരുപിടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യമായാണു ബംഗ്ലാദേശി തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കേരളത്തില്‍ ശക്തമായ വേരോട്ടമുണ്ടാകുന്നത്. കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന വരുന്നവരില്‍ ഭൂരിപക്ഷവും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ്. അസം, പശ്ചിമ ബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേനയാണ് ഇവര്‍ എത്തുന്നത്.