ചെന്നൈ: സോഷ്യൽമീഡിയയിലെ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പരസ്യമായി മാപ്പുപറഞ്ഞ് സൊമാറ്റോ (Zomato). കസ്റ്റമര്‍ കെയറില്‍ വിളിച്ച തമിഴ്നാട് സ്വദേശിയോട് സൊമാറ്റോ ജീവനക്കാരന്‍ പറഞ്ഞ മറുപടിയില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വ്യാപക പ്രതിഷേധമാണ് മാപ്പു പറയാൻ കാരണമായത്.
സെമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താത്തതിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശി വികാശ് കസ്റ്റമര്‍ കെയറില്‍ തമിഴില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍ ഭാഷ മനസ്സിലാകാത്തതിനെ തുടര്‍ന്ന് സൊമാറ്റോയില്‍ നിന്നും കൃത്യമായ മറുപടി ലഭിച്ചില്ല.
ഇതിനെ തുടർന്ന് വികാശ് തമിഴ്നാട്ടില്‍ സൊമറ്റോയുടെ തമിഴ്ഭാഷയിലുള്ള സേവനം വേണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. എന്നാല്‍ സൊമാറ്റോ ജീവനക്കാരന്‍ എല്ലാവരും കുറച്ച് ഹിന്ദി അറിഞ്ഞിരിക്കണമെന്നും അത് നമ്മുടെ ദേശീയ ഭാഷയാണെന്നും മറുപടി നല്‍കി. ഇതിന്റെ സ്ക്രീന്‍ ഷോട്ട് വികാശ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വലിയ പ്രതിഷേധം ഉയരുകയായിരുന്നു.
അതേസമയം ഡി.എം.കെ എം.പി കനിമൊഴി അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ‘Hindi_Theriyathu_Poda’ എന്ന ഹാഷ്ടാഗിലാണ് കനിമൊഴി പ്രതിഷേധം പങ്കുവെച്ചത്.
തുടർന്ന് തമിഴിലും ഇംഗ്ലീഷിലും വിശദീകരണവുമായി സൊമാറ്റോ നേരിട്ടെത്തി. ജീവനക്കാരന്‍ പറഞ്ഞത് കമ്പനിയുടെ അഭിപ്രായമല്ലെന്ന് അറിയിച്ച സൊമാറ്റോ ജീവനക്കാരനെ ഉടന്‍ പുറത്താക്കുമെന്നും അറിയിച്ചു. തങ്ങള്‍ വൈവിധ്യത്തെ അംഗീകരിക്കുന്നവരാണെന്നും തമിഴ് ഭാഷയിലുള്ള സേവനങ്ങള്‍ക്കായി കോയമ്പത്തൂരില്‍ കാള്‍ സെന്‍റര്‍ നിര്‍മിക്കുന്നുവെന്നും സൊമാറ്റോ വിശദീകരിച്ചു.