പത്തനംതിട്ട: മതവര്‍ഗീയ വാദികളുടെ കൊലക്കത്തിക്കിരയായ എബിവിപി നേതാവ് വിശാലിൻ്റെ വീര ബലിദാനത്തിന് ഇന്ന് എട്ടുവർഷം. 2012 ജൂണ്‍ 17ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ വെച്ചാണ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ അക്രമണത്തില്‍ വിശാല്‍ കൊല്ലപ്പെടുന്നത്. മകൻ്റെ എട്ടാം ബലിദാന ദിനത്തിൽ കേസിൽ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെയും പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും സമീപിക്കാന്‍ ഒരുങ്ങുകയാണ് വിശാലിന്റെ പിതാവ് വേണുഗോപാല്‍.
വിശാലിൻ്റെ മരണം സമൂഹ മനസ്സാക്ഷിയെ ബാധിച്ചതല്ലെന്നും ആസൂത്രിത കൊലപാതകമല്ലെന്നും ഒറ്റപ്പെട്ട സംഭവമായതിനാല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനാവില്ലെന്നുമാണ് ഇപ്പോൾ സര്‍ക്കാരിൻ്റെ നിലപാട്. യുഡിഎഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയേയും വേണുഗോപാല്‍ നേരിട്ടു കണ്ട് നിവേദനം നല്‍കിയിരുന്നു എന്നാന്‍ നടപടി ഉണ്ടായില്ല. ഇതോടെയാണ് നീതി തേടി സുപ്രീം കോടതിയേയും പ്രധനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും സമീപ്പിക്കാന്‍ വേണുഗോപാല്‍ ഒരുങ്ങുന്നത്.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് കവാടത്തില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റാണ് വിശാല്‍ കൊല്ലപ്പെടുന്നത്. കോളേജില്‍ പുതുതായി എത്തിയ വിദ്യാര്‍ത്ഥികളെ എബിവിപി നഗര്‍ സമിതി പ്രസിഡന്‍റാ യിരുന്ന വിശാലിന്‍റെ നേതൃത്വത്തിലുളള വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്നതിനിടെ, മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം വിശാലിനെയും സുഹൃത്തുക്കളേയും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആന്തരിക അവയവങ്ങള്‍ക്ക് മാരകമായി പരിക്കേറ്റ വിശാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 17ന് പുലര്‍ച്ചെ മരണമടയുകയായിരുന്നു.
ക്യാമ്പസ് ഫ്രണ്ട് നടത്തിയ കേരളത്തിലെ ആദ്യത്തെ വിദ്യാര്‍ത്ഥി കൊലപാതകമായിരുന്നു വിശാലിന്‍റേത്. സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരും ആസൂത്രണം നടത്തിയതുമായി 19 പ്രതികളാണ് ഉണ്ടായിരുന്നത്. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ശക്തമായ നിലപാടുകളായിരുന്നു വിശാലിനുണ്ടായിരുന്നത് . ഇക്കാരണംകൊണ്ടുതന്നെ വിശാലിനോട് പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികള്‍ക്ക് അടങ്ങാത്ത പകയുണ്ടായിരുന്നു, വിവിധ ജില്ലകളില്‍ നടന്ന ഗൂഢാലോചന ഈ സംഭവത്തിനു പിന്നിലുണ്ടെന്നും കേസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു