അമൃത്സര്‍ : പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിര്‍മല്‍ സിങ് ഖല്‍സ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. പഞ്ചാബിലെ അമൃത്സറില് ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് മരണം. 62 വയസ്സായിരുന്നു. സുവര്‍ണ്ണ ക്ഷേത്രത്തിലെ മുന്‍ ‘ഹുസൂരി രാഗി’ ആയിരുന്നു അദ്ദേഹം.ബുധനാഴ്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതോടെ പഞ്ചാബില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. അടുത്തിടെ വിദേശത്തുനിന്ന് മടങ്ങിയെത്തിയ നിര്‍മല്‍ സിങ്ങിനെ ശ്വാസ തടസ്സമടക്കമുള്ള രോഗങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 30നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം ഡല്‍ഹിയിലും ചണ്ഡിഗഢിലുമായി അദ്ദേഹം മത സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നതായും അധികൃതര്‍ അറിയിച്ചു. നിര്‍മ്മല്‍ സിങ്ങിൻ്റെ രണ്ട് പെണ്മക്കള്, മകന്, ഭാര്യ, ഡ്രൈവര്‍ എന്നിവരെയും അദ്ദേഹവുമായി അടുത്തിടപഴകിയ മറ്റു ആറു പേരേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.പഞ്ചാബില്‍ 46 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. നിര്‍മല്‍ സിങ്ങിന് 2009ലാണ് പത്മശ്രീ ലഭിച്ചത്. സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിലെ ‘ഗുര്‍ബാനി’യിലെ 31 രാഗങ്ങളിലെയും ജ്ഞാനത്തിലൂടെ പ്രസിദ്ധനായ ആളാണ് നിര്‍മല്‍ സിങ്.