തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.കെ. ആശുപത്രിയിലെ പതിനൊന്ന് നഴ്‌സ്മാരെ അനധികൃതമായി പിരിച്ചു വിട്ടതായി ആരോപണം. ആശുപത്രി ജീവനക്കാരില്‍ മൂന്നിലൊന്ന് ഭാഗത്തെ റിസര്‍വ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇവരോട് ജോലിക്ക് വരേണ്ട എന്ന് പറഞ്ഞതെന്ന് അധികൃതര്‍ പറയുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ ആര്‍ക്കും ജോലി നഷ്ടപ്പെടുകയോ ശമ്പളം നഷ്ടപ്പെടുകയോ ശമ്പളത്തിൽ വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടാവുകയോ ചെയ്യരുത് എന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ലംഘനമാണ് എസ്.കെ. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് നഴ്‌സുമാര്‍ പരാതിയില്‍ ആരോപിക്കുന്നു.
ആശുപത്രി നടപടിക്കെതിരെ നേഴ്‌സുമാര്‍ ലേബര്‍ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി തങ്ങള്‍ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയാണെന്നും കൊവിഡ് വന്നതോടെ ആശുപത്രിയില്‍ രോഗികള്‍ കുറഞ്ഞ സാഹചര്യത്തില്‍ തങ്ങളോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ആശുപത്രി മാനേജ്‌മെന്റ് നിര്‍ദേശിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.