അടൂർ: ഉത്രയെ മാർച്ച് രണ്ടിനുമുമ്പുതന്നെ പാമ്പിനെക്കൊണ്ട് കടിപ്പിക്കാൻ ശ്രമം നടത്തിയിരുന്നതായി സൂരജ് പോലീസിനോട് പറഞ്ഞു. ഫെബ്രുവരി 29-നായിരുന്നു ആദ്യശ്രമം. രാത്രിയിൽ, ചാക്കിൽ കൊണ്ടുവന്ന അണലിയെ സൂരജ് വീടിന്റെ മുകൾനിലയിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചു. ചാക്കിന് പുറത്തിറങ്ങിയ പാമ്പിനെ കണ്ട് ഉത്ര നിലവിളിച്ചു. ഉടൻ സൂരജ് പാമ്പിനെ ചാക്കിലാക്കി വീടിന് പുറകുവശത്തേക്ക് എറിഞ്ഞു. പിന്നീട് പാമ്പിനെ ഷെഡ്ഡിൽ ഒളിപ്പിച്ചു. തുടർന്നാണ് മാർച്ച് രണ്ടിന് ഉത്രയുടെ കാലിൽ കടിപ്പിച്ചത്.
ചികിത്സയ്ക്കായി ഉത്രയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർ സംഭവത്തിൽ സംശയം പറഞ്ഞു. കാൽമുട്ടിനുതാഴെ മസിൽ ഭാഗത്താണ് പാമ്പ് കടിച്ചത്. പാമ്പുകടിയേറ്റത് വീടിന് പുറത്തുവെച്ചാണെന്നാണ് സൂരജും വീട്ടുകാരും ഡോക്ടറോട് പറഞ്ഞിരുന്നത്. ഈ ഭാഗത്ത് അണലി കടിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ അന്ന് ഉത്രയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. അണലിവർഗത്തിലുള്ള പാമ്പുകൾ ഇത്രയും ഉയരത്തിൽ കടിക്കാൻ സാധ്യത കുറവാണെന്നതായിരുന്നു കാരണം.അതേസമയം കേസിന്റെ അന്വേഷണസംഘത്തിൽ 12 പേരെക്കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. തൃക്കൊടിത്താനം സി.ഐ. അനൂപ് കൃഷ്ണൻ, അടൂർ എസ്.ഐ. അനിൽകുമാർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയതായി എസ്.പി. ഹരിശങ്കർ പറഞ്ഞു.