തിരുവനന്തപുരം: തലസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. തിരുവനന്തപുരത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്തത്. 519 പേര്‍ക്കാണ് തലസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു ജില്ലയില്‍ 500ല്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. . തീരദേശ മേഖലകളില്‍ ഇളവുകള്‍ കൂടി പ്രഖ്യാപിച്ചതോടെ ആശങ്ക ഉയരുകയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 145 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
മലപ്പുറം കളക്ടറുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപെട്ടതിനെ തുടർന്ന് സ്വയം നീരിക്ഷണത്തിൽ പോയ മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റ് ഏഴുമന്ത്രിമാരുടെയും കോവിഡ് ഫലം നെഗറ്റീവ് ആയി.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഏഴു പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിൽ കാലടി വാർഡിലെ (55) മുദ്രാ നഗർ, കുര്യാത്തി വാർഡിലെ (73) ചെട്യാർമുക്ക്, നെട്ടയം വാർഡിലെ (33) ചീനിക്കോണം എന്നിവയും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ഇരുമ്പിൽ(23-ാം വാർഡ്), പാങ്ങോട് ഗ്രാമ പഞ്ചാത്തിലെ മണക്കോട് (രണ്ടാം വാർഡ്), നന്ദിയോട് പഞ്ചാത്തിലെ കാളിപ്പാറ(4), നന്ദിയോട്(8) എന്നീ വാർഡുകളാണ് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.
ഇവിടങ്ങളിൽ നിലവിൽ അനുവദിച്ചിട്ടുള്ള ലോക്ക്ഡൗൺ ഇളവുകൾ ബാധകമായിരിക്കില്ലന്നും പൊതു പരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ലന്നും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളുടെ സമീപ പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്നു നന്ദിയോട് പഞ്ചായത്തിലെ കുരുന്താലി വാർഡിനെ കണ്ടെയ്ന്റ്‌മെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായും ജില്ലാ കളക്ടർ അറിയിച്ചു.