തിംപു: കൃഷിക്കാവശ്യമായ വെള്ളം അസമിന് നിഷേധിച്ചു എന്ന വാർത്ത തള്ളി ഭൂട്ടാൻ . ഇത് അടിസ്ഥാനരഹിതമാണെന്നും , ഇന്ത്യയെ മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതിന് ചില സ്ഥാപിത താൽപര്യക്കാർ കെട്ടിച്ചമച്ചതാണ് ഈ വാർത്തയെന്നും ഭൂട്ടാൻ വിദേശകാര്യാലയ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു . അസമിലെ കർഷകർക്ക് ജലസേചനത്തിന് ആവശ്യമായ വെളളം ഭൂട്ടാൻ തടഞ്ഞു എന്നതായിരുന്നു ആരോപണം. അസമിലെ ബക്‌സാ, ഉദല്‍ഗുരി ജില്ലകളില്‍ കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന വെളളം ഭൂട്ടാന്‍ തടഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂട്ടാന്റെ വിശദീകരണം
ഭൂട്ടാനിലെയും അസമിലെയും ജനങ്ങള്‍ തമ്മിലുളള സൗഹാര്‍ദം തകര്‍ക്കാനുളള ചിലരുടെ ശ്രമമാണിതെന്ന് പ്രസ്താവനയിൽ പറയുന്നു. ഈ സമയത്ത് വെളളത്തിന്റെ ഒഴുക്ക് തടയേണ്ട ഒരു സാഹചര്യവും നിലനിൽക്കുന്നില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
നേരത്തെ, സ്വാഭാവികമായി വെളളത്തിന്റെ ഒഴുക്കില്‍ ഉണ്ടായ തടസമാണെന്നും വാര്‍ത്തകള്‍ തെറ്റാണെന്നും അസം സര്‍ക്കാര്‍ ഇന്നലെ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൂട്ടാന്റെ ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്.