Friday, April 26, 2024
spot_img

കരകൗശല തൊഴിലാളികൾക്ക് ടൂൾകിറ്റ് വിതരണം ഇന്ന്; കേന്ദ്ര സർക്കാരിന്റെ പങ്ക് മറച്ചു പിടിക്കാൻ ശ്രമം; അനർഹർക്ക് ആനുകൂല്യമെന്നും ആരോപണം

കേന്ദ്രസർക്കാർ പദ്ധതികൾ അടിച്ചുമാറ്റി സ്വന്തം പേരിലാക്കി അവതരിപ്പിക്കുന്നുവെന്ന് ആക്ഷേപം നേരിടുന്ന സംസ്ഥാനസർക്കാരിന് തലവേദനയായി സമാന സ്വഭാവമുള്ള മറ്റൊരു ആരോപണം കൂടി.

കേരള കരകൗശല വികസന കോർപ്പറേഷൻ ഇന്ന് (31.01.2019) തിരുവനന്തപുരം സെന്റർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ടൂൾകിറ്റ് വിതരണ പരിപാടിയിൽ നിന്ന് പദ്ധതിയുടെ സ്പോൺസറായ കേന്ദ്ര സർക്കാരിന്റെ പങ്ക് പൂർണമായും മറച്ചു വെച്ച് പ്രചരണം നടത്തുന്നു എന്നാണു ആക്ഷേപം. പരിപാടികളുടെ ഫ്ലെക്സ് ബോർഡിലും ഈ ‘ ഒഴിവാക്കൽ ‘ വ്യക്തമാണ്. കേന്ദ്ര കരകൗശല കോർപ്പറേഷന്റെ ലോഗോ മാത്രം കൊടുത്തിട്ടുള്ള പരസ്യത്തിൽ, കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം ഭാരത സർക്കാർ എന്ന് നിയമപ്രകാരം ചേർക്കേണ്ടത് ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തിലെ കരകൗശല ശില്പികൾക്ക് സൗജന്യ ടൂൾകിറ്റ് വിതരണത്തിനായി കേന്ദ്ര സർക്കാർ IDPH പദ്ധതി പ്രകാരം 10 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇത് സംബന്ധിച്ച പരാമർശം ഒരിടത്തുമില്ലെന്നും ഇത് സംസ്ഥാനസർക്കാർ സ്വന്തം പരിപാടിയായാണ് അവതരിപ്പിക്കുന്നതെന്നും ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

ടൂൾകിറ്റ് വിതരണത്തെ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ പങ്ക് മറച്ചുവെച്ചു എന്നത് മാത്രമല്ല ഈ പദ്ധതിയെക്കുറിച്ചുള്ള ആരോപണം. ഈ പദ്ധതി സംബന്ധിച്ച മുൻ വാഗ്‌ദാനങ്ങൾ പാലിക്കാതെയാണ് സർക്കാർ ഇന്ന് വീണ്ടും വിതരണത്തിനായി പരിപാടി സംഘടിപ്പിക്കുന്നതെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

IDPH പദ്ധതി പ്രകാരം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 10 കോടി രൂപയുടെ ധനസഹായത്തിൽ ഉൾപ്പെടുത്തി 15 കരകൗശലതൊഴിലാളികൾക്ക് 2017 ഒക്ടോബർ 22-ാം തീയതി പാറശ്ശാലയിൽ വച്ച് ടൂൾകിറ്റ് വിതരണം നടത്തി പദ്ധതി നടത്തിപ്പിന്റെ സംസ്ഥാനതല ഉത്‌ഘാടനം നടത്തിയിരുന്നു. ബാക്കി 295 ഓളം അർഹതപ്പെട്ട കരകൗശല തൊഴിലാളികൾക്ക് പദ്ധതി പ്രകാരം ടൂൾകിറ്റ് വിതരണം രണ്ട് മാസത്തിനുള്ളിൽ നടത്തുമെന്ന് സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ എംഡി ചടങ്ങിൽ പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ യാതൊരു സഹായവും ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.

അർഹതപ്പെട്ട തൊഴിലാളികൾക്ക് വാഗ്‌ദാനം നൽകി വഞ്ചിച്ച ശേഷം ഹാൻഡിക്രാഫ്റ്റ് ഐഡന്റിറ്റി കാർഡ് ഇല്ലാത്തവരെയും അനർഹരായവരേയും ഉൾപ്പെടുത്തിയാണ് സർക്കാർ ഇന്ന് ടൂൾകിറ്റ് വിതരണത്തിന് ഒരുങ്ങുന്നതെന്ന് കേരള സംസ്ഥാന എംബ്രോയ്ഡറി വർക്കേഴ്സ് യൂണിയനും പ്രസ്‌താവനയിൽ ആരോപിച്ചു.

Related Articles

Latest Articles