ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവേ എറണാകുളം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട് ആരോപണം. എറണാകുളം പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്കൂളിൽ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശിനി തങ്കമ്മയുടെ വോട്ട് മറ്റാരോ ചെയ്‌തെന്നാണ് പരാതി. ബൂത്ത് നമ്പർ 132ലാണ് സംഭവം. രാവിലെ 10.30നു മുൻപായി ഇവരുടെ വോട്ട് മറ്റാരോ ചെയ്തു പോയി എന്നാണ് കരുതുന്നത്. വിവരം പുറത്തുവന്നതോടെ സ്ഥലത്ത് ബഹളമായി. പിന്നീട് വിവിധ പാർട്ടികളുടെ പ്രവർത്തകരും മറ്റും ഇടപെട്ടതോടെ പകരം വോട്ടു ചെയ്യാനുള്ള സംവിധാനം ശരിയാക്കി നൽകാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സിസിടിവി ഉള്ളതിനാൽ ആരാണ് കള്ളവോട്ട് ചെയ്തത് എന്ന് കണ്ടെത്താൻ സാധിക്കും എന്നാണ് കരുതുന്നത്.
ആറ്റിങ്ങൽ മണ്ഡലത്തിൻെറ ഭാഗമായ പോത്തൻകോട് മേരിമാതാ സ്കൂളിൽ (43-ാം നമ്പർ ബൂത്ത്) വോട്ടു രേഖപ്പെടുത്താൻ എത്തിയ അറുപത്തിയാറുകാരിയുടെ വോട്ടും ഒരു മണിക്കൂർ മുൻപു ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്. ഒടുവിൽ ടെൻഡർ വോട്ടു ചെയ്തു മടങ്ങി.