Friday, April 19, 2024
spot_img

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്ന് കോടതി

കൊച്ചി: വി ഗാര്‍ഡിന്‍റെ അധിപന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.വണ്ടര്‍ലാ അമ്യൂസ്‌മെന്‍റ് പാര്‍ക്ക് റൈഡില്‍ നിന്ന് വീണ് യുവാവിന് പരുക്കേറ്റ കേസ് പരിഗണിക്കവെയാണ് ചിറ്റിലപ്പള്ളിയെ കോടതി വിമര്‍ശിച്ചത്. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നും എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും കോടതി പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ വിജേഷ് വിജയന്‍ എന്ന യുവാവ് നഷ്ടപരിഹാരം തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളൂ. പ്രശസ്തിക്ക് വേണ്ടിയല്ല സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു. ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും കോടതി ചിറ്റിലപ്പള്ളിയോട് ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റേതായിരുന്നു വിമര്‍ശനം.

ചിറ്റിലപ്പള്ളിയെ പോലെയുളള ഒരാള്‍ക്ക്, സ്വന്തം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിജേഷിന്‍റെ സ്ഥിതി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നത്‌ ഞെട്ടലുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു. വിജേഷിന് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കുന്നില്ലെങ്കില്‍ ചിറ്റിലപ്പള്ളി കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. 17.25 ലക്ഷം രൂപയാണ് വിജേഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

2002ലാണ് വീഗാലാന്‍ഡില്‍ വെച്ച്‌ റൈഡില്‍ നിന്ന് വീണ് വിജേഷ് വിജയന്‍ എന്ന യുവാവിന് പരുക്കേറ്റത്. ഇതിനെ തുടര്‍ന്ന് വിജേഷ് വര്‍ഷങ്ങളായി കിടപ്പിലാണ്. സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും വിജേഷിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാമെന്നായിരുന്നു ചിറ്റിലപ്പളളി കോടതിയെ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് കോടതിയുടെ രൂക്ഷവിമര്‍ശനം.

Related Articles

Latest Articles