വുഹാൻ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനിടെ , ചൈനയിലെ പ്രാദേശിക ഭരണാധികാരികൾക്കെതിരെ ഗുരുതര ആരോപണവുമായി ചൈനീസ് ഡോക്ടർ . ചൈനയിലെ ആദ്യകാല വൈറസ് കേസുകളുടെ സാന്നിധ്യം കണ്ടെത്തിയ ഡോക്ടറാണ് പ്രാദേശിക ഭരണാധികാരികൾക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ വൈറസ് പൊട്ടിപുറപ്പെട്ടതിന്റെ പ്രാരംഭ സ്കെയിൽ ഭരണാധികാരികൾ മറച്ചു വെച്ചതായി ഡോക്ടർ ആരോപിക്കുന്നു. കേസുകളുടെ അന്വേഷണത്തിനായി പോയപ്പോൾ തെളിവുകൾ നശിപ്പിക്കപ്പെട്ടിരുന്നുവെന്ന് ഡോക്ടർ ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു .
പരിശോധനയുടെ ഭാഗമായി ഞങ്ങൾ ഹുവാനൻ വിപണിയിലേക്ക് പോയപ്പോൾ, അവിടെ ഒന്നും തന്നെ കണ്ടെത്താനായില്ലായിരുന്നു. വിപണിയിലെ തെളിവുകൾ നശിപ്പിക്കപ്പെട്ടിരുന്നു. കാരണം മാർക്കറ്റ് ഇതിനകം തന്നെ ശുദ്ധമാക്കിയിരുന്നു . ഇതേ തുടർന്ന് ക്ലിനിക്കൽ കണ്ടെത്തലുകളോടുള്ള പ്രതികരണം മന്ദഗതിയിലായതായി ഡോക്ടർ വ്യക്തമാക്കി. മാത്രമല്ല , മനുഷ്യരിലേക്ക് വൈറസ് പടരാൻ സഹായകരമായ ഒന്നിനെയും അവിടെ തങ്ങൾക്ക് തിരിച്ചറിയാൻ സാധിച്ചിലല്ലെന്നും ഡോക്ടർ വിശദീകരിച്ചു.
അവർ വുഹാനിൽ പ്രാദേശികമായി എന്തെങ്കിലും മറച്ചുവെച്ചിട്ടുണ്ടെന്നാണ് താൻ സംശയിക്കുന്നത് . വിവരങ്ങൾ ഉടനടി കൈമാറേണ്ട പ്രാദേശിക ഭരണാധികാരികൾ, ഇത് മറച്ചു വെക്കുകയാണ് ചെയ്തത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ നൽകാൻ അവർ സന്നദ്ധരായിരുന്നില്ല – ഡോക്ടർ കൂട്ടിച്ചേർത്തു.