ലണ്ടൻ ;- ലോകമാകെ കോവിഡ് 19 എന്ന മഹാമാരി പടർന്ന് പിടിക്കുന്നതിനിടെ, പുതിയൊരുതരം വൈറസിനെ ചൈനയിൽ കണ്ടെത്തി ഗവേഷകർ . പന്നികളിലാണ് പുതിയ ഫ്‌ളൂ വൈറസ് വകഭേദം കണ്ടെത്തിയിരിക്കുന്നത് . G4 EA H1N1′ എന്ന് ഗവേഷകര്‍ വിളിക്കുന്ന പുതിയ വൈറസ് വകഭേദത്തിന്, നിലവില്‍ ഭീഷണിയല്ലെങ്കിലും, മനുഷ്യരില്‍ പകരാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരാന്‍ ശേഷി ലഭിച്ചാല്‍, ആഗോളതലത്തില്‍ തന്നെ അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന്,യു എസ് ഗവേഷണ ജേര്‍ണലായ ‘പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി’ല്‍ (PNAS) പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടനില്‍ നോട്ടിങാം സര്‍വകലാശാലയിലെ പ്രൊഫസര്‍ കിന്‍-ചൗ ചാങിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
നിലവില്‍ ഭയക്കേണ്ടതില്ലെങ്കിലും മനുഷ്യരെ ബാധിക്കുന്നതരത്തില്‍ അതിന് വ്യതിയാനം (മ്യൂട്ടേഷന്‍) സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍, നിരന്തര നിരീക്ഷണം ആവശ്യമുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു . പുതിയ വൈറസാകുമ്പോള്‍, മനുഷ്യര്‍ക്ക് പ്രതിരോധശേഷി ഉണ്ടാകണമെന്നില്ല. നിലവിലുള്ള ഒരു വാക്‌സിനും ഇതിനെ നേരിടാന്‍ സഹായിക്കില്ല. പന്നിപ്പനിയുടെ വൈറസിന് (H1N1) സമാനമാണ് പുതിയ വൈറസെങ്കിലും, അതിന് ചില രൂപമാറ്റങ്ങളുണ്ട്. അപകടകരമായ ജനിത ഘടനയാണ് ഈ വൈറസിന്റേതെന്നാണ് വിലയിരുത്തൽ .
അതേസമയം , പന്നികളിലെ വൈറസ് നിയന്ത്രിക്കുന്നതിനും പന്നികളുമായി ബന്ധപ്പെട്ട വ്യവസായത്തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നടപടി കൈക്കൊള്ളണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.