തൃശൂര്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ചികില്‍സയില്‍ കഴിയുന്ന 145 പേരില്‍ ഒരാളുടെ നില ഗുരുതരം. ഡോക്ടര്‍മാരും നഴ്സും ഉള്‍പ്പെടെ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിച്ചു. രോഗം ബാധിച്ചതിന്റെ ഉറവിടം അറിയാത്ത കേസുകളും നിരവധി. കടുത്ത ജാഗ്രത തൃശൂര്‍ ജില്ലയില്‍ വേണമെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്. എട്ടു പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും കോര്‍പറേഷനിലെ പന്ത്രണ്ടു ഡിവിഷനുകളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.
നാലു ചുമട്ടുതൊഴിലാളികള്‍ക്കു രോഗം ബാധിച്ച കുരിയച്ചിറ സെന്‍ട്രല്‍ വെയര്‍ഹൗസ് കേന്ദ്രം അതീവ ജാഗ്രതയിലാണ്. മൂന്നൂറിലേറെ പേരാണ് ഇവിടെ നിന്ന് മാത്രം നിരീക്ഷണത്തില്‍ പോയത്.
അതേസമയം, തൃശൂര്‍ ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ടി.എന്‍.പ്രതാപന്‍ എംപി ആവശ്യപ്പെട്ടു. അഭിപ്രായ ഐക്യത്തിലൂടെ നടപടികളാവാമെന്ന് കെ.വി.അബ്ദുല്‍ഖാദര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.ഇതിനായി ജില്ലാ ഭരണകൂടം മുന്‍കയ്യെടുക്കണമെന്നും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും എംഎല്‍എ ആവശ്യപ്പെട്ടു.