ദില്ലി:കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 6,535 കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 146 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,45,380 ആയി. ഇവരില്‍ 80,722 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4167 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം 6000 കടക്കുന്നത്. എന്നാൽ നാലുദിവസത്തിന് ശേഷം ഇന്ന് പുതിയ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം രാജ്യത്ത് ആശങ്കാജനകമായി ഉയരുകയാണ്. മഹാരാഷ്ട്രിലും തമിഴ്‌നാട്ടിലും ഡല്‍ഹിയിലുമാണ് രോഗവ്യാപനം ഏറ്റവും ശക്തം. 11 ശതമാനം വര്‍ധനവാണ് ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായിട്ടുള്ളത്.
70,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 15 ദിവസത്തിനുള്ളിലാണ്. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിന് ശേഷം 100 ദിവസങ്ങള്‍ കഴിഞ്ഞാണ് 68,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നതുമായി ഈ കണക്ക് താരതമ്യം ചെയ്യുമ്പോഴാണ് രോഗവ്യാപനത്തിന്റെ വേഗത വ്യക്തമാകുന്നത്.
മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കേസുകള്‍ ഇരട്ടിക്കാന്‍ 12 ദിവസമെടുത്തു, ഡല്‍ഹിയില്‍ 14ഉം. എന്നാല്‍ വെറും ഏഴുദിവസങ്ങള്‍ക്കുള്ളിലാണ് ബിഹാറില്‍ കേസുകളുടെ എണ്ണം ഇരട്ടിച്ചത്.
രാജ്യത്തെ കോവിഡ് കേസുകളില്‍ തുടര്‍ച്ചയായി വര്‍ധനവ് രേഖപ്പെടുത്തിയതോടെ കോവിഡ് 19 ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ പത്താംസ്ഥാനത്താണ് ഇന്ത്യ.