കാബൂള്‍: 2,000 താലിബാന് തടവുകാരെ മോചിപ്പിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാൻ. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രസിഡന്റ് അഷ്റഫ് ഗാനിയുടെ വക്താവ് അറിയിച്ചു. സമാധാന ശ്രമത്തിന്റെ ഭാഗമായാണ് താലിബാന് തടവുകാരെ വിട്ടയക്കുന്നതെന്നും അതിനുള്ള ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താലിബാനുമായി സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, ഈദുല്‍ ഫിതര് പ്രമാണിച്ച് താലിബാന്റെ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം സര്‍ക്കാര്‍ സ്വാഗതം ചെയ്തിരുന്നു. ഇരുപക്ഷത്തുമുള്ള തടവുകാരെ മോചിപ്പിക്കുന്നത് ഉള്‍പ്പെടുന്ന കരാറില്‍ അമേരിക്കയും താലിബാനും ഫെബ്രുവരിയില്‍ ഒപ്പുവെച്ചിരുന്നു.
1,000 അഫ്ഗാന് സൈനികരെ മോചിപ്പിച്ചാല്‍ 5,000 താലിബാന് തടവുകാരെ മോചിപ്പിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വ്യവസ്ഥയുടെ ഭാഗമായി താലിബാന് 300 സൈനികരെയും സര്‍ക്കാര്‍ 1000 താലിബാന് തടവുകാരെയും മോചിപ്പിച്ചിരുന്നു.