
സിനിമയെന്ന മായാലോകത്ത് സ്വന്തം സിരകളിൽ ഒഴുകുന്ന ചോരയെപ്പോലും കഥാപാത്രങ്ങൾക്കായി പകുത്തുനൽകുന്ന ഒരു നടൻ; കാലം എത്ര പിന്നിട്ടാലും സിനിമയോടുള്ള അടങ്ങാത്ത വിശപ്പുമായി ക്യാമറയ്ക്ക് മുന്നിൽ ഇന്നും വിസ്മയം തീർക്കുന്ന ഇതിഹാസം. എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിയെ കേവലമൊരു ‘മെഗാസ്റ്റാർ’ എന്നതിലുപരി, ഇന്ത്യൻ സിനിമ കണ്ട ഏറ്റവും പ്രതിഭാശാലിയായ അഭിനയവിദ്യാർത്ഥി എന്ന് വിളിക്കുന്നതാകും കൂടുതൽ ശരി. ഓരോ കഥാപാത്രത്തെയും വെള്ളിത്തിരയിൽ എത്തിക്കുമ്പോൾ അവരുടെ ശരീരഭാഷയിലും ശബ്ദഗാംഭീര്യത്തിലും എന്തിന്, സൂക്ഷ്മമായ നോട്ടത്തിൽപ്പോലും ആ കഥാപാത്രത്തിന്റെ ആത്മാവ് നിറയ്ക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. മമ്മൂട്ടിയിലെ നടനെക്കുറിച്ച് ലോകമറിയുന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഒരിക്കൽ പറഞ്ഞത്, “കഥാപാത്രങ്ങളുടെ ഏറ്റവും സൂക്ഷ്മമായ തലങ്ങളെപ്പോലും അസാമാന്യമായ കൃത്യതയോടെയും അർപ്പണബോധത്തോടെയും സ്ക്രീനിൽ എത്തിക്കാൻ കഴിയുന്ന അപൂർവ്വം നടന്മാരിൽ ഒരാളാണ് മമ്മൂട്ടി” എന്നാണ്. അതുപോലെ, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ അതിശക്തരായ പല സാഹിത്യ കഥാപാത്രങ്ങൾക്കും യഥാർത്ഥ മുഖവും ജീവനും നൽകിയത് മമ്മൂട്ടിയായിരുന്നു. 1971-ൽ കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിൽ മുഖമില്ലാത്ത ഒരു ആൾക്കൂട്ടത്തിൽ നിന്നാണ് മുഹമ്മദ് കുട്ടി എന്ന ആ ചെറുപ്പക്കാരൻ സിനിമയുടെ പടവുകൾ കയറിത്തുടങ്ങിയത്. പിന്നീട് ആ വലിയ പ്രതിഭയെ വെള്ളിത്തിരയുടെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തിയത് എം.ടി വാസുദേവൻ നായരും (വില്ക്കാനുണ്ട് സ്വപ്നങ്ങൾ), പ്രഗൽഭനായ സംവിധായകൻ കെ.ജി ജോർജും (മേള) ആയിരുന്നു.
അഭിനയത്തോടുള്ള അടങ്ങാത്ത ഈ ആവേശവും ആത്മാർപ്പണവുമാണ് അരനൂറ്റാണ്ടിലേറെയായി അദ്ദേഹത്തെ സിനിമാലോകത്തിന്റെ നെറുകയിൽ നിലനിർത്തുന്നതും കരിയറിലെ ഓരോ വലിയ വഴിത്തിരിവുകൾക്കും അടിസ്ഥാനമാകുന്നതും. ഒരു കഥാപാത്രത്തെ ഏറ്റെടുത്താൽ പിന്നെ അതിലേക്ക് അദ്ദേഹം എങ്ങനെ പരകായപ്രവേശം ചെയ്യുന്നു എന്നതിന് അദ്ദേഹത്തിന്റെ സിനിമാജീവിതം തന്നെ വലിയൊരു സാക്ഷ്യമാണ്. ‘ഒരു വടക്കൻ വീരഗാഥ’യിലെ ചന്തുവാകുമ്പോഴുള്ള വീരത്വവും ഗാംഭീര്യവും, അടൂരിന്റെ ‘മതിലുകളി’ലെ ബഷീർ ആകുമ്പോഴുള്ള ഏകാന്തതയും സൂക്ഷ്മമായ പ്രണയവും, ‘ഡോ. ബാബാസാഹെബ് അംബേദ്കറി’ൽ ചരിത്രപുരുഷനായുള്ള അത്ഭുതപ്പെടുത്തുന്ന രൂപമാറ്റവും അതിന് ഉദാഹരണങ്ങളാണ്. ഈ ഇതിഹാസ പ്രകടനങ്ങളെല്ലാം അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങൾ നേടിക്കൊടുത്തു.
‘പാലേരി മാണിക്യ’ത്തിൽ ഒരേസമയം മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ, അതും ശബ്ദത്തിലും ശരീരഭാഷയിലും പൂർണ്ണമായ വ്യത്യാസങ്ങളോടെ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ സമാനതകളില്ലാത്ത ഒരു നാഴികക്കല്ലാണ്. തന്റെ താരപരിവേഷങ്ങളെല്ലാം അഴിച്ചുവെച്ച് ‘കാതൽ ദ കോർ’ എന്ന ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രത്തിന്റെ ആന്തരിക സംഘർഷങ്ങളെ വളരെ സൂക്ഷ്മമായി അദ്ദേഹം സ്ക്രീനിൽ വരച്ചിട്ടു. ഏറ്റവും ഒടുവിൽ ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന ഇരുണ്ട കഥാപാത്രത്തിന്റെ വന്യതയിലൂടെയും ക്രൂരതയിലൂടെയും അദ്ദേഹം സിനിമാലോകത്തെ മുഴുവൻ ഞെട്ടിച്ചു. ഭ്രമയുഗത്തിലെ ഈ അവിസ്മരണീയ പ്രകടനത്തിന് 2026-ൽ വീണ്ടും മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. ഇതോടെ അമിതാഭ് ബച്ചന് ശേഷം നാല് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്ന ഒരേയൊരു ഇന്ത്യൻ നടൻ എന്ന സുവർണ്ണ നേട്ടവും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു.
കരിയറിലെ ഈ വലിയ നേട്ടങ്ങൾക്കും ആഘോഷങ്ങൾക്കും ഇടയിലും അദ്ദേഹത്തിന്റെ ജീവിതത്തിൽ കടുത്ത പ്രതിസന്ധിയുടെ ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ, ചരിത്രം ഇന്ന് അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത് ‘മഹാരോഗത്തിന് മുന്നിലും കീഴടങ്ങാത്ത മെഗാ സ്റ്റാർ’ എന്ന വിശേഷണത്തോടെയാണ്. ക്യാൻസർ എന്ന വലിയൊരു ആരോഗ്യ പ്രതിസന്ധി മുന്നിലെത്തിയപ്പോഴും, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവും അസാമാന്യമായ മനോധൈര്യവും കൊണ്ടാണ് അദ്ദേഹം ആ മഹാരോഗത്തെ പരാജയപ്പെടുത്തിയത്. കടുത്ത ചികിത്സാ കാലഘട്ടത്തെ അതിജീവിച്ച്, അതിവേഗം സുഖം പ്രാപിച്ച് ക്യാമറയ്ക്ക് മുന്നിലേക്ക് കൂടുതൽ ഊർജ്ജസ്വലതയോടെ അദ്ദേഹം മടങ്ങിയെത്തിയത് രാജ്യത്തിൻ്റെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൻ്റെ തിളക്കത്തോടെയാണ്. കോടിക്കണക്കിന് മനുഷ്യർക്കാണ് അദ്ദേഹത്തിൻ്റെ മടങ്ങി വരവ് പ്രത്യാശയും പ്രചോദനവും നൽകിയത്.
അഭിനയം മാത്രമല്ല, സിനിമാ നിർമ്മാണ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് അദ്ദേഹമിപ്പോൾ. കൃത്യമായ തിരക്കഥകളെയും പുതിയ പ്രതിഭകളെയും അണിനിരത്തി അദ്ദേഹം ആരംഭിച്ച ‘മമ്മൂട്ടി കമ്പനി’ ഇതിനോടകം തന്നെ മലയാളത്തിന് ഒട്ടേറെ മികച്ച സിനിമകൾ സമ്മാനിച്ചു കഴിഞ്ഞു. മമ്മൂട്ടി കമ്പനിയുടെ ഒൻപതാമത്തെ നിർമ്മാണ സംരംഭമായ ‘മേള’യുടെ പ്രഖ്യാപനമാണ് ഈ ജന്മദിനത്തിൽ സിനിമാലോകത്തിന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ സമ്മാനം. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും പുതിയൊരു പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ കെ.ജി ജോർജ് നൽകിയ ‘മേള’യിലൂടെ മലയാള സിനിമയിൽ തന്റെതായൊരു മേൽവിലാസം കണ്ടെത്തിയ ആ പഴയ ചെറുപ്പക്കാരൻ, വർഷങ്ങൾക്കിപ്പുറം മറ്റൊരു ‘മേള’യുടെ അമരക്കാരനായി നിൽക്കുമ്പോൾ, അത് ഈ ഇതിഹാസയാത്രയിലെ ഏറ്റവും മനോഹരമായ കാവ്യനീതിയായി മാറുന്നു. അക്ഷരാർത്ഥത്തിൽ അഭിനയകലയുടെ പര്യായമായ ഈ മഹാനടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!

