തിരുവനന്തപുരം: സ്വർണക്കടത്ത്, മതഗ്രന്ഥ വിവാദം എന്നിവയുമായി ബന്ധപ്പെട്ട നിർണായക രേഖകൾ സെക്രട്ടേറിയറ്റിലെ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസുകളിലാണ് സൂക്ഷിക്കുന്നത്. വിദേശ കോൺസുലേറ്റുകൾക്കു നയതന്ത്ര ബാഗേജ് വഴി സാധനങ്ങൾ കൊണ്ടു വരുന്നതിന് അനുമതി നൽകുന്ന രേഖകൾ ഈ ഓഫിസിലുണ്ട്.
ഫയലുകൾ ഓൺലൈൻ ആക്കിയെങ്കിലും പ്രോട്ടോക്കോൾ വിഭാഗത്തിന്റെ പല ഫയലുകളും ഇപ്പോഴും കടലാസിലാണ്. ഇവ എൻഐഎ പരിശോധിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യാൻ സാധ്യത നിലനിൽക്കെയാണു തീപിടിത്തം.
സംഭവത്തിൽ ദുരൂഹതയും അട്ടിമറിയും ആരോപിച്ചു യുഡിഎഫും ബിജെപിയും രംഗത്തു വന്നതോടെ സെക്രട്ടേറിയറ്റ് പരിസരം ഇന്നലെ മണിക്കൂറുകളോളം സംഘർഷഭരിതമായി. ഇന്നു കരിദിനമാചരിക്കുമെന്നു യുഡിഎഫും പ്രതിഷേധ ദിനമാചരിക്കുമെന്നു ബിജെപിയും അറിയിച്ചു.