സർക്കാർ ഗവർണ്ണർ പോര് ശക്തമായി തുടരുകയാണ്. സാങ്കേതിക സർവ്വകലാശാല വിസിയായി ഡോ.സിസ തോമസിനെ നിയമിച്ച ഗവർണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിസിയെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണെന്നും സിസ തോമസിനെ ഗവർണർ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നുവെന്നുള്ള പൊള്ളയായ വാദമാണ് സർക്കാർ ഉന്നയിക്കുന്നത്. കേസിൽ യുജിസിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. സിസ തോമസിന്റെ നിയമനം ചട്ടങ്ങൾക്ക് വിരുദ്ധമായാണോ ഗവർണറുടെ ഉത്തരവ് എന്ന കാര്യത്തിൽ യുജിസി ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും.
ഹർജിക്കാരനെ വിസിയായി നിയമിക്കുന്നതിനു മുൻപ് പരസ്യം നൽകിയിരുന്നില്ല, സേർച് കമ്മിറ്റി പേരുകൾ ശുപാർശ ചെയ്തിരുന്നില്ല, വിസിയുടെ തിരഞ്ഞെടുപ്പു സേർച് കമ്മിറ്റിയുടേതായിരുന്നില്ല തുടങ്ങിയ കാര്യങ്ങൾ കോടതി ചൂണ്ടിക്കാട്ടി. എസ്എസ്‌ജെ സർവകലാശാല നിയമം യുജിസി നിയന്ത്രണച്ചട്ടവുമായി (2018) ചേർന്നു പോകണമെന്നും കോടതി പറഞ്ഞു. ഈ സർവകലാശാലയുടെ ആദ്യ വിസി നിയമനമാണ് നടന്നതെന്നും ഇതിനു യുജിസി ചട്ടം പാലിക്കേണ്ടതില്ലെന്നും നിയമനാധികാരം സർക്കാരിന്റേതാണെന്നുമായിരുന്നു ഹർജിക്കാരന്റെ പ്രധാനവാദം. ആദ്യ നിയമനമായാലും ചട്ടം പാലിക്കേണ്ടതുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അൽമോറയിലെ എസ്എസ്‌ജെ സർവകലാശാലയിൽ പ്രഫ. നരേന്ദ്ര സിങ് ഭാന്ദറിനെ വിസിയായി നിയമിച്ചതു റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി, സുപ്രീം കോടതി ശരിവച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഭാന്ദറാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിലെ സാങ്കേതിക സർവ്വകലാശാലാ വിസിയെ പുറത്താക്കിയ ഉത്തരവിന് സമാനമായ വിധിയാണ് ഇതും. ഈ സുപ്രീംകോടതി വിധി കൂടിയാകുമ്പോൾ കൂടുതൽ കരുത്ത് കേരളത്തിലെ ഗവർണ്ണർക്കും കിട്ടും. പിണറായി സർക്കാരിന് വൻ തിരിച്ചടിയുമാകും. എന്തായാലും ഇനി സുപ്രീംകോടതി വിധി തന്നെയാകും അന്തിമമാകുക.