ഇസ്ലാമാബാദ് : സിന്ധിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി. സിന്ധ് പ്രവിശ്യയിലെ ഹിന്ദു പെൺകുട്ടികൾ നിർബന്ധിത മത പരിവർത്തനത്തിനു വിധേയമാകുന്നുവെന്നും ഇവരെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 337-ാമത് സെഷനിലാണ് ദനേഷ് നിർബന്ധിത മതപരിവർത്തനത്തിനെതിരെ ആഞ്ഞടിച്ചത്.
ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ പോലും നിങ്ങളുടെ മതം നിനക്കെന്നും എന്റേത് എനിക്കെന്നും പറയുന്നുണ്ട്. എന്നാൽ ഈ അടിച്ചമർത്തലിനു കൂട്ട് നിൽക്കുന്നവർ പാകിസ്ഥാന്റെ മതത്തിൽ പോലും വിശ്വസിക്കുന്നില്ല. അവർ ഹിന്ദു സ്ത്രീകളെ നിർബന്ധിച്ച് മതം മാറ്റുകയാണെന്നും ദനേഷ് കുമാർ പല്യാനി തുറന്നടിച്ചു. ഹിന്ദുക്കളുടെ പെൺമക്കൾ ആർക്കും കൊള്ളയടിക്കാനോ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റാനോ ഉള്ളതല്ല. സിന്ധ് പ്രവിശ്യയിൽ നിന്നും ഹിന്ദു പെൺകുട്ടിയായ പ്രിയ കുമാരിയെ തട്ടിക്കൊണ്ടുപോയിട്ട് രണ്ട് വർഷം തികയുന്നുവെന്ന് അദ്ദേഹം സെനറ്റിനെ ഓർമിപ്പിച്ചു. പാകിസ്ഥാനിലെ നിയമമോ മതമോ നിർബന്ധിത മതപരിവർത്തനം അനുവദിക്കുന്നില്ല. എന്നാൽ സ്വാധീനമുള്ളവർക്കെതിരെ പാകിസ്ഥാൻ ഗവൺമെന്റ് നടപടിയെടുക്കുന്നില്ലെന്നും ദനേഷ് കുമാർ പല്യാനി ചൂണ്ടിക്കാട്ടി.