തിരുവനന്തപുരം: സംസ്ഥാനത്ത് 10 മദ്യ ഷോപ്പുകൾ കൂടി തുറക്കുന്നു. ബിവറേജസ് കോർപറേഷനും കൺസ്യൂമർഫെഡും 5 വീതമാണ് തുറക്കുന്നത്. ഈ വർഷം 15 ഷോപ്പുകൾ തുറക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. നീണ്ട കാലത്തിന് ശേഷമാണ് ഇത്രയധികം മദ്യ ഷോപ്പുകൾ തുറക്കുന്നത്. ഈ വർഷം നാൽപതോളം ബാറുകൾക്ക് ലൈസൻസും നൽകിയിട്ടുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിപ്പോയ മദ്യഷോപ്പുകൾ പുനഃസ്ഥാപിക്കുക, ബിവറേജസ് കോർപറേഷൻ ശുപാർശ ചെയ്ത 175 പുതിയ ഷോപ്പുകൾ ആവശ്യാനുസരണം തുടങ്ങുക എന്നിവയ്‌ക്കായി 2022 മേയിൽ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ മദ്യ ഷോപ്പുകൾ തുറക്കുന്നത്. തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂർ, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളിൽ ബവ്കോയും പാലക്കാട് കപ്ലിപ്പാറ, വയനാട് മേപ്പാടി, തിരുവനന്തപുരം അമ്പൂരി, കോഴിക്കോട് ബാലുശ്ശേരി എന്നിവിടങ്ങളിൽ കൺസ്യൂമർഫെഡുമായാണ് പൂട്ടിപ്പോയ ഷോപ്പുകൾ തുറന്നത്.
2016ൽ ഒന്നാം പിണറായി സർക്കാർ ഭരണത്തിലേറുമ്പോൾ 29 ബാറും 306 ബവ്കോ ഔട്ട്ലറ്റുമാണ് ഉണ്ടായിരുന്നത്. 440 ബാർ ലൈസൻസ് സർക്കാർ പുതുക്കിനൽകി. ഇതിനുപുറമേയാണ് 250ലേറെ പുതിയ ലൈസൻസ് വെറും ആറര വർഷത്തിനുള്ളിൽ നൽകുന്നത്. 720ൽ അധികം ബാറുകളും 300ൽ അധികം ബീയർ പാർലറുകളുമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. നഗരങ്ങളിൽ 91 ഷോപ്പും ഗ്രാമങ്ങളിൽ 84 ഷോപ്പും ഉൾപ്പെട്ട പട്ടികയാണ് ബവ്കോ ഇപ്പോൾ നൽകിയിരിക്കുന്നത്. ഇതിൽ 10 എണ്ണം കൂടി ബവ്കോ ഉടൻ ആരംഭിക്കും.