കുഴൽമന്ദം: സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സൂക്ഷിച്ച ആയിരം ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. തേങ്കുറിശ്ശി-തെക്കേത്തറയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് തേങ്കുറുശ്ശി സ്വദേശികളായ ശ്രീജിത്ത്, മോഹൻദാസ്, രഞ്ജിത്ത് എന്നിവർ അറസ്റ്റിലായി.
തേങ്കുറുശ്ശി സ്വദേശി വാടകക്ക് കൊടുത്തതാണ് വീട്. ചിറ്റൂരിലെ തോപ്പുകളിലേക്ക് നൽകാൻ തൃശ്ശൂരിൽ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് പിടിയിലായവർ എക്സൈസിനോട് പറഞ്ഞു. 35 ലിറ്ററിന്റെ കന്നാസുകളിലാക്കിയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. മണം പുറത്തുവരാതിരിക്കാൻ കന്നാസിന്റെ അടപ്പ് ബലൂൺ ചേർത്താണ് അടച്ചിരുന്നത്.
കുഴൽമന്ദം എക്സൈസ് ഇൻസ്പെക്ടർ വി.കെ. ശങ്കർ പ്രസാദ്, പ്രിവന്റിവ് ഓഫീസർമാരായ കെ.സി. മനോഹരൻ, ബെന്നി കെ. സെബാസ്റ്റ്യൻ, എസ്. മൻസൂർ അലി, എം. സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ. ശശികുമാർ, ആർ. കണ്ണൻ, ടി.പി. പ്രസാദ്, സി. ഗിരീഷ്, എസ്. സുജിത്ത്കുമാർ, വനിത സി.എ.ഒ വി. ബിന്ദു എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.