കറാച്ചി : ഇന്ന് പാകിസ്ഥാനിൽ കറാച്ചിയിലെ സിന്ധ് ഇൻഡസ്ട്രിയൽ ട്രേഡിങ് എസ്റ്റേറ്റ് പ്രവിശ്യയിൽ വിതരണം ചെയ്ത സൗജന്യ റേഷൻ വാങ്ങാനുള്ള തിക്കിലും തിരക്കിലും 11 പേർ മരിച്ചു. മരിച്ചവരിൽ എട്ടു സ്ത്രീകളും മൂന്നു കുട്ടികളുമുൾപ്പെടുന്നു. റേഷൻ വിതരണ കേന്ദ്രത്തിനു മുന്നിൽ നിരവധി സ്ത്രീകളും കുട്ടികളും കുഴഞ്ഞുവീണതായും റിപ്പോർട്ടുകളുണ്ട്.
അപകടവുമായി ബന്ധപ്പെട്ട് ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പ്രഖ്യാപിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന സമാന സംഭവത്തിലും 11 പേർ മരിക്കുകയും അറുപതിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പണപ്പെരുപ്പം മൂലം ആളുകൾ പട്ടിണിയിലേക്കു നീങ്ങുന്ന പശ്ചാത്തലത്തിലാണ് പാക് സർക്കാർ സൗജന്യ റേഷൻ വിതരണ കേന്ദ്രങ്ങൾ തുറന്നത്. സാധനങ്ങൾ ലഭിക്കുന്നതിന് ഇവിടങ്ങളിൽ നീണ്ട ക്യൂവാണ്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുന്നതായി ആരോപണമുണ്ട് .