അഹമ്മദാബാദ് : ഐപിഎല്‍ 16-ാം സീസണിന്റെ ഉദ്‌ഘാടന മത്സരത്തിൽ 50 പന്തുകളിൽ നിന്ന് ഒമ്പത് സിക്‌സും നാല് ഫോറുമടക്കം 92 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്‌വാദിന്റെ ബാറ്റിങ് മികവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 179 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു.
ബാറ്റിങ്ങിനിറങ്ങി മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ (1) നഷ്ടമായി പരുങ്ങലിലായി ചെന്നൈക്കായി ഋതുരാജ് തകര്‍ത്തടിക്കുകയായിരുന്നു. 17 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 23 റണ്‍സെടുത്ത മോയിന്‍ അലിയെ കൂട്ടുപിടിച്ച് ഋതുരാജ് ചെന്നൈ സ്‌കോര്‍ 50 കടത്തി. നിലയുറപ്പിക്കാനാരംഭിച്ച അലിയെ റാഷിദ് ഖാൻ മടക്കി.തുടർന്ന് ചെന്നൈക്കായി ആദ്യ മത്സരത്തിനിറങ്ങിയ ബെന്‍ സ്റ്റോക്ക്‌സ് (7) നിരാശപ്പെടുത്തി. തുടർന്ന് നാലാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് ഋതുരാജ് 51 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.12 പന്തില്‍ നിന്ന് 12 റണ്‍സ് മാത്രമെടുത്ത റായുഡുവിനെ ജോഷ്വാ ലിറ്റില്‍ പുറത്താക്കി. സെഞ്ചുറി തികയ്ക്കാൻ 8 റൺസ് മാത്രം ശേഷിക്കെ ഋതുരാജിനെ 18-ാം ഓവറില്‍ അല്‍സാരി ജോസഫ് മടക്കി. രവീന്ദ്ര ജഡേജയ്ക്ക് ഒരു റണ്‍ മാത്രമേ നേടാനായുള്ളൂ. ശിവം ദുബെ 19 റണ്‍സെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റന്‍ ധോണി ഏഴ് പന്തില്‍ നിന്ന് 13 റണ്‍സോടെ പുറത്താകാതെ നിന്നു.
ഗുജറാത്തിനായി റാഷിദ് ഖാനും അല്‍സാരി ജോസഫും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.