വാഷിംഗ്ടണ്‍: സിറിയയിലും ഇറാക്കിലുമുള്ള അമേരിക്കൻ സേനക്ക് നേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 12 ആക്രമണമുണ്ടായതായി പെന്റഗണ്‍. ഇറാക്കിൽ 10 ആക്രമണങ്ങളും സിറിയയില്‍ രണ്ട് ആക്രമണങ്ങളും നടന്നതായി പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാട്രിക് റൈഡര്‍ പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളുടെ ആക്രമണത്തില്‍ നിന്ന് മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരിക്കുന്ന സേനയെ സംരക്ഷിക്കാന്‍ യുഎസ് സൈന്യം ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പെന്റഗണ്‍ വ്യക്തമാക്കി.
മേഖലയിലെ അമേരിക്കന്‍ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ അടുത്തിടെയുണ്ടായ ആക്രമണത്തിന് ശേഷം യുഎസ് പൗരന്മാര്‍ ഇറാക്കിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘ഭീകരവാദം, തട്ടിക്കൊണ്ടുപോകല്‍, സായുധ സംഘര്‍ഷം, ആഭ്യന്തര കലാപം, യുഎസ് പൗരന്മാര്‍ക്ക് പിന്തുണ നല്‍കാനുള്ള മിഷന്‍ ഇറാക്കിന്റെ പരിമിതമായ ശേഷി എന്നിവ കാരണം ഇറാക്കിലേക്ക് യാത്ര ചെയ്യരുത്’ എന്നായിരുന്നു മുന്നറിയിപ്പ്.