Sunday, September 20, 2026

അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വഴിത്തിരിവ് ;12കാരന്റെ മരണം കൊലപാതകം,പിതൃ സഹോദരി താഹിറ അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വഴിത്തിരിവുകൾ.പന്ത്രണ്ട് കാരന്റെ മരണം കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയ പിതൃ സഹോദരി താഹിറയെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപരമായ പ്രശ്നങ്ങളെ തുടർന്നായിരുന്നു കൊലപാതകമെന്ന് പിതൃ സഹോദരി മൊഴി നൽകിയതായും പൊലീസ് വ്യക്തമാക്കി.

അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് (12) മരിച്ചത്. ചങ്ങരോത്ത് എയുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.തിങ്കളാഴ്ച രാവിലെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.ഞായറാഴ്ച വൈകീട്ട് ഐസ്‌ക്രീം കഴിച്ചിരുന്നു. പിന്നീട് ഛര്‍ദ്ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീടിനു സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയ്യൂരിലും ചികിത്സതേടി. തിങ്കളാഴ്ച പുലര്‍ച്ച അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചു. ഇതേതുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു.കൊയിലാണ്ടി പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

തുടക്കം മുതൽ തന്നെ മരണത്തിൽ ദുരൂഹത നിലനിന്നിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു. പിതൃസഹോദരി ഐസ്ക്രീമിൽ വിഷം കലർത്തി നൽകുകയായിരുന്നു എന്നും പൊലീസ് പറയുന്നു. കുട്ടിയുടെ പിതാവുമായുള്ള കുടുംബപരമായ പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് താഹിറ മൊഴി നൽകിയതെന്നും പൊലീസ് പറയുന്നു. താഹിറയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്

Related Articles

Latest Articles