ദില്ലി: മധ്യപ്രദേശിൽ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെ ഗുജറാത്ത് കോൺഗ്രസിലും പ്രതിസന്ധി. ഗുജറാത്തിലെ 13 കോൺഗ്രസ് എം എൽ എമാർ പാർട്ടിയിൽ നിന്ന് രാജിവയ്ച്ച് ബി ജെ പിയിൽ ചേരാനൊരുങ്ങുന്നതായാണ് സൂചന. ഇതിനായി ബി ജെ പി നേതൃത്വവുമായി ഇവർ ചർച്ചകൾ നടത്തിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനെച്ചൊല്ലിയാണ് ഗുജറാത്തിലെ ഉൾപ്പാർട്ടി തർക്കം മൂർച്ഛിച്ചത് എന്നാണ് വിവരം. തെരഞ്ഞെടുപ്പിൽ ഗുജറാത്ത് കോൺഗ്രസിലെ പാട്ടീദാർ, ഒ ബി സി നേതാക്കൾ തമ്മിൽ ഉൾപ്പോര് നടക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ചതോടെ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ താഴെവീഴുമെന്ന് ഏതാണ്ട് ഉറപ്പായി. സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശിലെ 20 എംഎല്‍എമാരാണ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിട്ടുള്ളത്. സമാന രീതിയിൽ രാജസ്ഥാനിലും ഭരണപക്ഷത്തുനിന്ന് കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളും വരുന്നുണ്ട്. നേരിയ ഭൂരിപക്ഷത്തിലാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ നിലനിൽപ്പ്.