ഒല്ലൂര്‍: അനാഥാലയത്തിലെ അന്തേവാസിയായ പതിനഞ്ചുകാരനെ പാതിരി ക്രൂരമർദ്ദനത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ പുത്തൂര്‍ ചെന്നായ്പാറ ആകാശകൂടാരം അനാഥാലയം അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. സുശീലിനെതിരേ ഒല്ലൂര്‍ പോലീസ് കേസെടുത്തു.
അനാഥാലയത്തിലെ അന്തേവാസിയായ പതിനഞ്ചുകാരനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചു മര്‍ദിച്ചതായാണ് പരാതി. 29 നു രാത്രി ആയിരുന്നു സംഭവം. വൈദികന്റെ മുറിയിലേക്കു കുട്ടിയെ വിളിപ്പിച്ചാണ് മര്‍ദിച്ചതെന്നും ആരോപണമുണ്ട്. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചു കുട്ടിയുടെ ഗുഹ്യഭാഗത്തും കഴുത്തിലും മര്‍ദിച്ചതിന്റെ പാടുകളും ചെറിയ ലാത്തികൊണ്ടു തുടയിലും കൈയ്യിലും അടിച്ചതിന്റെയും പരിക്കുമുണ്ട്.
പാതിരിയുടെ മർദ്ദനമേറ്റതിന് ശേഷം കുട്ടി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അനാഥാലയത്തിനു സമീപത്തെ ഒരു വീട്ടിലേക്ക് ഓടിക്കയറി. കുട്ടിയെ കണ്ട വീട്ടുകാർ കാര്യം തിരക്കുകയും പഞ്ചായത്ത് അംഗം ഷാജു വാരപ്പെട്ടിയെ വിവരം അറിയിക്കുകയായിരുന്നു. പഞ്ചായത്ത് അംഗം പോലീസിനെ വിവരമറിയിച്ചു. കാളത്തോട്ടിലുള്ള കുട്ടിയുടെ സഹോദരനും സ്ഥലത്തെത്തി. തുടര്‍ന്ന് ഒല്ലൂര്‍ പോലീസെത്തി കുട്ടിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ മെഡിക്കല്‍ കോളജിലെ വിദഗ്ധ പരിശോധനകള്‍ക്കുശേഷം കുട്ടിയെ ശിശുക്ഷേമ സമിതിയുടെ ഹോം കെയറിലേക്കു മാറ്റി. മര്‍ദനമേറ്റ കുട്ടി അഞ്ചുവര്‍ഷമായി അനാഥാലയത്തിലെ അന്തേവാസിയാണ്. ഇയാൾ അവിടെയുള്ള മറ്റ് ആണ്‍കുട്ടികളെയും മര്‍ദിക്കാറുണ്ടെന്ന് കുട്ടി പറഞ്ഞു.