ദില്ലി: ഇന്ത്യയിൽ ഇനി മുതൽ 5 ജി. രാജ്യത്തെ 5 ജി സേവനങ്ങൾക്ക് ഇന്ന് മുതൽ തുടക്കമാകും. തിരഞ്ഞെടുത്ത നഗരങ്ങളില്‍ 5 ജി സേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ദില്ലിയിലെ പ്രഗതി മൈതാനിയിൽ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022 ന്റെ ആറാമത് പതിപ്പിലാണ് 5 ജി സേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിലാകും 5ജി ഇന്റർനെറ്റ് സേവനങ്ങൾ നടപ്പാക്കുന്നത്. 4 ജിയെക്കാൾ 100 മടങ്ങ് വേഗതയുള്ളതിനാൽ ബഫറിംഗ് ഇല്ലാതെ വീഡിയോകൾ കാണാനും വേഗത്തിൽ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും. നിലവിൽ തിരഞ്ഞെടുത്ത നഗരങ്ങളില്‍ അവതരിപ്പിക്കുന്ന 5 ജി സേവനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
5 ജി സേവനം പുതിയ സാമ്പത്തിക അവസരങ്ങളും സാമൂഹിക നേട്ടങ്ങളുമാണ് രാജ്യത്തിന് നൽകുന്നത്. 2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5ജി വഴി ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത കവറേജും മികച്ച ആശയവിനിമയ സംവിധാനങ്ങളും നൽകും. 5ജി സേവനങ്ങൾ ഘട്ടം ഘട്ടമായാകും നടപ്പാക്കുക.
അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ദില്ലി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലക്നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ 5ജി എത്തുക. ഈ നഗരങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമായിരിക്കും ആദ്യം 5ജി സേവനം നൽകുകയെന്ന് വിവിധ ടെലികോം കമ്പനികൾ വ്യക്തമാക്കി.
കഴിഞ്ഞ മാസമായിരുന്നു ഒരാഴ്ച്ച നീണ്ടു നിന്ന ഇന്ത്യയിലെ എക്കാലത്തെയും വലിയ സ്‌പെക്ട്രം ലേലം നടന്നത്. 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ലേലം വന്നു. മൊത്തം 51.2 GHz സ്‌പെക്ട്രം വിറ്റഴിച്ചു. വിറ്റഴിച്ച മൊത്തം സ്പെക്ട്രം രാജ്യത്തെ എല്ലാ സര്‍ക്കിളുകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. എയർടെല്ലും റിയലൻസ് ജിയോയും ഈ വർഷം തന്നെ 5ജി യാഥാർത്ഥ്യമാക്കുമെന്ന് അറിയിച്ചു. 5ജി സേവനങ്ങൾ ലഭിക്കാൻ 5ജി അധിഷ്ഠിത സ്മാർട്ട് ഫോൺ ആവശ്യമാണ്.