മലപ്പുറം: മലപ്പുറത്ത് പതിനഞ്ചുകാരനെ കാണാതായ സംഭവത്തില്‍ ദുരൂഹത. അരീക്കോട് എസ്എച്ച്ഒ ലൈജുമോന്റെ നേതൃത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കാണാതായ മുഹമ്മദ് സൗഹാന്റെ വീടിന് സമീപം നിര്‍ത്തിയിട്ട വാഹനം കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതു തന്നെയാണ് എന്നുതന്നെയാണ് പോലീസിന്റെയും കണ്ടെത്തൽ.
മലപ്പുറം വെറ്റിലപ്പാറയില്‍ കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് വീടിനോട് ചേര്‍ന്ന വനത്തിന് സമീപത്ത് നിന്ന് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാള്‍ കണ്ടത്. പിന്നീടിതുവരെ ഒരു വിവരവും കുട്ടിയെ സംബന്ധിച്ച് ലഭിച്ചിട്ടില്ല. സംഭവ ദിവസം വീടിന് പരിസരത്ത് നിര്‍ത്തിയിടുകയും രാത്രിയില്‍ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം. ഏഴ് ദിവസങ്ങളിലായി നൂറ് കണക്കിനാളുകളാണ് കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്താന്‍ ഊര്‍ക്കടവിലെത്തിയത്. ഡോഗ് സ്‌ക്വാഡും തിരച്ചിലിനെത്തിയെങ്കിലും ഫലമുണ്ടായില്ല. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ വനത്തില്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതായതോടെയാണ് സൗഹാന്റെ തിരോധാനത്തില്‍ ദുരൂഹത ഉറപ്പിക്കുന്നത്.
അതേസമയം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. കുട്ടിയെ കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സൗഹാന്റെ ഉമ്മയും രംഗത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നതായും അന്വേഷണം ഊര്‍ജിതമാക്കണമെന്നും സൗഹാന്റെ കുടുംബം മാധ്യമങ്ങൾക്കു മുൻപിൽ പറഞ്ഞിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona