തൂത്തുക്കുടി: ഭാരതത്തിന് 17,300 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ ചടങ്ങും പ്രധാനമന്ത്രി നിർവ്വഹിച്ചു. ചടങ്ങിൽ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ വെള്ളി ചെങ്കോൽ നൽകി മോദിയെ ആദരിച്ചു.
ഏകഭാരതം ശ്രേഷ്ഠ ഭാരതമെന്ന ആശയത്തിന്റെ പ്രതീകമാണ് ഈ പദ്ധതികളെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തൂത്തുക്കുടിയിൽ ഒരു പുതിയ അദ്ധ്യായം രചിച്ചിരിക്കുകയാണ് തമിഴ്നാട്. നിരവധി പദ്ധതികൾക്കാണ് ഇവിടെ തുടക്കമായിരിക്കുന്നത്. വികസിത ഭാരതത്തിന്റെ റോഡ്മാപ്പിൽ സുപ്രധാന പങ്കുവഹിക്കുന്ന പദ്ധതികളാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരതത്തിന്റെ കിഴക്കൻ തീരത്ത് ട്രാൻസ്ഷിപ്പ്മെൻ്റ് ഹബ്ബ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി വി.ഒ. ചിദംബരനാർ തുറമുഖത്ത് ഔട്ടർ ഹാർബർ കണ്ടെയ്നർ ടെർമിനലിന്റെ തറക്കല്ലിടൽ കർമ്മവും പ്രധാനമന്ത്രി നിർവ്വഹിച്ചു. രാജ്യത്തെ ആദ്യ ഹരിത ഹൈഡ്രജൻ ഹബ്ബ് തുറമുഖമാക്കി വി.ഒ. ചിദംബരനാർ പോർട്ടിനെ മാറ്റാൻ ലക്ഷ്യമിട്ട് മറ്റ് പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.