ദില്ലി: കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ചില പാർട്ടികളുടെ കൂടിച്ചേരലാണ് ഇൻഡി മുന്നണിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തങ്ങളുടെ മക്കളേയും മരുമക്കളേയും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആക്കണമെന്ന ലക്ഷ്യത്തോടെ മാത്രം പ്രവർത്തിക്കുന്ന ഒരു കൂട്ടം ആളുകളാണ് അതിനുള്ളിലുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
”ഇൻഡി മുന്നണിയെന്നത് കുടുംബാധിഷ്ഠിതമായ ചില പാർട്ടികളുടെ കൂടിച്ചേരൽ എന്നതിനപ്പുറം മറ്റൊന്നുമില്ല. അവർ തങ്ങളുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആക്കാനാണ് പരിശ്രമിക്കുന്നത്. രാഹുൽ ഗാന്ധിയെ എങ്ങനെയെങ്കിലും രാഷ്‌ട്രീയത്തിൽ വിജയിപ്പിച്ച് കാണിക്കാനാണ് സോണിയ ശ്രമിക്കുന്നത്. എന്നാൽ 20 അധികം തവണയാണ് ഈ ശ്രമം പരാജയപ്പെട്ടത്. ഉദ്ധവ് താക്കറെയും സ്റ്റാലിനും ലാലു പ്രസാദ് യാദവും തങ്ങളുടെ മക്കൾ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാകണമെന്ന് ആഗ്രഹിക്കുന്നു. മമതയാകട്ടെ മരുമകനെ സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കാൻ പ്രാപ്തനാക്കാൻ ശ്രമിക്കുന്നു.
ഇൻഡി മുന്നണി എന്നൊന്ന് ഇപ്പോൾ നിലവിലില്ല. അതിലെ രണ്ട് പ്രധാന പാർട്ടികൾ കേരളത്തിൽ പരസ്പരം എതിർക്കുകയാണ്. ബംഗാളിലാകട്ടെ മൂന്ന് പേർ പരസ്പരം മത്സരിക്കുന്നു. മഹാരാഷ്‌ട്രയിൽ നേരത്തെ തന്നെ ഒരു സഖ്യം ഉണ്ടായിരുന്നു. ഒഡീഷയിലും ഹിമാചലിലും അവർക്ക് സഖ്യമുണ്ടാക്കാൻ കവിഞ്ഞില്ല, ഡൽഹിയിലും പഞ്ചാബിലുമല്ലാതെ ഈ സഖ്യത്തെ എവിടെയും കാണാനില്ല. ഒരുമിച്ച് എല്ലാ മേഖലയിലും സഹകരിച്ച് മുന്നോട്ട് പോകുന്നതിനെയാണ് സഖ്യം എന്ന് പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇപ്പോഴുള്ള കൂട്ടുകെട്ട് കൂടി തകരും. രാഹുലിന്റെ സാന്നിദ്ധ്യം ഈ മുന്നണിയിൽ ഇല്ലാതിരുന്നെങ്കിൽ എന്ന് എല്ലാവരും ആഗ്രഹിക്കുമെന്നും” അമിത് ഷാ പറഞ്ഞു.