അംഗാര : തണുത്തുറഞ്ഞ കാലാവസ്ഥയ്ക്കിടയിലും ഒരു ജീവനെയെങ്കിലും തിരികെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചു കയറ്റാമെന്ന ഒറ്റ പ്രതീക്ഷയിൽ രക്ഷാപ്രവർത്തനം നടത്തുന്ന ആയിരക്കണക്കിന് രക്ഷാപ്രവർത്തകർക്ക് പ്രത്യാശ പകർന്നു കൊണ്ട് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് രണ്ട് മാസം മാത്രം പ്രായമുള്ള കുട്ടിയെ രക്ഷപ്പെടുത്തി. ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയിലെ ഹതായിലാണ് തികച്ചും അത്ഭുതകരമായ രക്ഷാപ്രവർത്തനം നടന്നത് . ഭൂകമ്പത്തിന് 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്.
ഇതിനു മുമ്പ് രണ്ടു വയസ്സുള്ള പെൺകുട്ടിയും ആറു മാസം ഗർഭിണിയും അവരുടെ 7 വയസുകാരി മകളെയും 70 വയസ്സുള്ള സ്ത്രീയും ഭൂകമ്പത്തിന് അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച പുലർച്ചെയാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഈ നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും മാരകമായ ഏഴാമത്തെ പ്രകൃതിദുരന്തമായി ഇതു മാറിക്കഴിഞ്ഞു. തുർക്കിയിൽ മാത്രം ഇതുവരെ 24,617 മരണമാണ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയ്ക്കു ശേഷം മരണസംഖ്യ വെളിപ്പെടുത്താത്ത സിറിയയിൽ 3500ലധികം പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും.