Sunday, June 2, 2024
spot_img

മുത്തങ്ങ ചെക്പോസ്റ്റിൽ രേഖകളില്ലാതെ കടത്തിയത് 22 ലക്ഷം; രണ്ട് കേസുകളിലായി എക്സൈസ് പിടികൂടിയത് അഞ്ച് പേരെ, കാറും കസ്റ്റഡിയിൽ

സുല്‍ത്താന്‍ബത്തേരി: വയനാട് ജില്ലയിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ രേഖകളില്ലാതെ കടത്തിയ 22 ലക്ഷം രൂപ എക്സൈസ് പിടികൂടി. രണ്ടു കേസുകളിലായി അഞ്ച് പേരെയാണ് എക്സൈസ് സംഘം പിടികൂടിയത്. നിലമ്പൂരിലേക്ക് മരക്കച്ചവടത്തിന് കൊണ്ടുപോകുന്നെന്ന വ്യാജേന രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 13 ലക്ഷം രൂപയുമായി മൂന്നുപേരാണ് ആദ്യം പിടിയിലായത്. കര്‍ണാടക മാണ്ഡ്യ സ്വദേശികളായ എസ്. ദീപക് കുമാര്‍ (37), ബസവ രാജു (45), ബി.ബി. രവി (45) എന്നിവരെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.

കാറിലുണ്ടായിരുന്ന ബാഗിലെ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകളെന്ന് എകസൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഘം പണം കടത്താനുപയോഗിച്ച കെ.എ 21 പി 0370 മാരുതി വാഗണര്‍ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മറ്റൊരു കേസില്‍ ഒമ്പത് ലക്ഷം രൂപയുമായി കോഴിക്കോട് സ്വദേശികളും മുത്തങ്ങ ചെക്ക് പോസ്റ്റില്‍ പിടിയിലാവുകയായിരുന്നു. കോഴിക്കോട് സ്വദേശി സബീര്‍, കണ്ണൂര്‍ സ്വദേശി നൗഷാദ് എന്നിവരാണ് പിടിയിലായത്. അന്യസംസ്ഥാനത്തെ കച്ചവടവുമായി ബന്ധപ്പെട്ട പണം നാട്ടിലെ വിവാഹ ആവശ്യങ്ങള്‍ക്ക് കൊണ്ടുവരികയാണെന്നാണ് ഇവര്‍ ആദ്യം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ പണത്തിന് രേഖകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.

സുല്‍ത്താന്‍ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.വി. വിജയകുമാര്‍, എം.ബി. ഹരിദാസന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ഇ. ചാള്‍സ് കുട്ടി, എം.വി. നിഷാദ്, കെ.എം. സിത്താര, എം. അനിത എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Related Articles

Latest Articles