ഉത്തരാഖണ്ഡ് ; ദ്രൗപതി കാ ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. ഇന്ന് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ മൃതദേഹങ്ങൾ മാറ്റ്ലി ഹെലിപാഡിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും. 30 രക്ഷാപ്രവർത്തകരെ വിന്യസിച്ചതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞിരുന്നു .
നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിൽ നിന്നുള്ള 42 പേരടങ്ങുന്ന പർവതാരോഹക സംഘമാണ് ഹിമപാതത്തിൽ കുടുങ്ങിയത്. ചൊവ്വാഴ്ച്ച ദ്രൗപതി കാ ദണ്ഡ കക കൊടുമുടി കീഴടക്കിയ ശേഷം സംഘം മടങ്ങുന്നതിനിടെയാണ് 17,000 അടി ഉയരത്തിൽ ഹിമപാതമുണ്ടായത്. മഴയും മഞ്ഞുവീഴ്ച്ചയും കണക്കിലെടുത്ത് ഉത്തരകാശി ജില്ലാ ഭരണകൂടം ട്രക്കിംഗും പർവതാരോഹണവും മൂന്ന് ദിവസത്തേയ്ക്ക് നിരോധിച്ചിട്ടുണ്ട്.
കശ്മീർ ഗുൽമാർഗിൽ നിന്നുള്ള വിദഗ്ധ സംഘത്തെ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത് .കര – വ്യോമ സേനകൾ, ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകൾ, ഐടിബിപി എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത്.മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്ന കൃത്യമായ സ്ഥലം തിരിച്ചറിയാൻ കഴിയാത്തതാണ് രക്ഷാപ്രവർത്തനത്തിന്റെ പ്രധാന വെല്ലുവിളി.