ദില്ലി: ഓൺലൈൻ ഗെയിം, കസിനോ, കുതിരപ്പന്തയം എന്നിവയ്‌ക്ക് 28 ശതമാനം നികുതി ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. സി.ജി.എസ്.ടി, ഐ.ജി.എസ്.ടി നിയമങ്ങളിൽ ആവശ്യമായ മാറ്റവും സംസ്ഥാനങ്ങളിൽ ആവശ്യമായ നിയമനിർമാണവും പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് പുതിയ നികുതി നടപ്പാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ജൂലൈ 11ന് ചേർന്ന 50ാമത് ജിഎസ്ടി കൗൺസിലിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇന്നലെ ഓൺലൈനായി കൂടിയ പ്രത്യേക യോഗത്തിലാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. അതേസമയം, നിലവിൽ ഓൺലൈൻ ഗെയിമിംഗിന്റെ മൊത്തം വരുമാനത്തിന് 18 ശതമാനമായിരുന്നു നികുതി നൽകേണ്ടിയിരുന്നത്. നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ തന്നെ നിയമഭേദഗതി കൊണ്ടുവരുമെന്നും രാജ്യാന്തര ഗെയിമിംഗ് കമ്പനികൾക്കടക്കം രജിസ്‌ട്രേഷൻ നിർബന്ധമാകുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. കൂടാതെ ഇവയ്‌ക്കും നികുതി ബാധകമായിരിക്കും. നികുതി നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഓൺലൈൻ കമ്പനികളെ വിലക്കുമെന്നും ധനമന്ത്രി അറിയിച്ചു.