ബീജിംഗ് : ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ വ്യാപക നാശനഷ്ടം.തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ മഴയിൽ ഇതുവരെ 21 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഡോക്സുരി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ശക്തമായ മഴ തുടങ്ങിയത്.ജൂലൈയില്‍ ആകെ ലഭിക്കേണ്ട മഴയാണ് 40 മണിക്കൂര്‍കൊണ്ട് പെയ്തത്.
ദുരിതബാധിത പ്രദേശമായ ബീജിംഗിന് ചുറ്റുമുള്ള ഹെബെയ് പ്രവിശ്യയില്‍ ഏകദേശം 850,000 ആളുകളെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചു. 26 പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ശക്തമായി പെയ്ത മഴയിൽ നിരവധി റോഡുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട് . ബുധനാഴ്ച വരെ നഗരത്തില്‍ 744.8 മില്ലിമീറ്റര്‍ മഴ പെയ്തതായാണ് കണക്ക്.140 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പ്രസിഡന്റ് ഷി ജിന്‍ പിങ് അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.