കേരള പൊലീസിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. കേരള പൊലീസിലെ മൂന്ന് ഡിജിപിമാർ ബുധനാഴ്ച്ച വിരമിക്കും. ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മീഷണർ ആർ.ആനന്ദകൃഷ്ണൻ, എസ്പിജി ഡയറക്ടറായ കേരള കേഡർ ഡിജിപി അരുൺകുമാർ സിൻഹ എന്നിവരാണ് വിരമിക്കുന്നത്.
ഈ മാസം 31ന് മൂന്ന് ഡിജിപിമാരും ഒൻപത് എസ്പിമാരുമുൾപ്പടെ വലിയൊരു ഉദ്യോഗസ്ഥ സംഘമാണ് സർവീസിൽ നിന്നും വിരമിക്കുന്നത്. ഫയർഫോഴ്സ് മേധാവി ബി.സന്ധ്യയും, എക്സൈസ് കമ്മിഷണർ ആർ ആനന്ദകൃഷ്ണനും പദവി ഒഴിയുന്നതോടെ ഈ സ്ഥാനങ്ങളിലേക്ക് പുതിയ ഉദ്യോഗസ്ഥരെത്തും. എസ്പിജി ഡയറക്ടറായ കേരള കേഡർ ഉദ്യോഗസ്ഥൻ അരുൺ കുമാർ സിൻഹയാണ് വിരമിക്കുന്ന മറ്റൊരു ഡിജിപി. ഇവർ ഒഴിയുന്നതോടെ എഡിജിപിമാരായ കെ.പത്മകുമാർ, നിതിൻ അഗർവാൾ, ക്രൈംബ്രാഞ്ചിൻറെ ചുമതലയുള്ള ഷെയ്ഖ് ദർബേഷ് സാഹിബ് എന്നിവർ ഡിജിപി റാങ്കിലേക്ക് ഉയരും.
അതേസമയം, ജൂണിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് വിരമിക്കുന്നതു കൂടി പരിഗണിച്ചാകും പോലീസ് സേനയിലെ നേതൃമാറ്റങ്ങൾ നടക്കുക. പൊലീസ് മേധാവി അനിൽകാന്ത് ജൂണിലാണ് വിരമിക്കുന്നത്. സംസ്ഥാന സർക്കാർ തയ്യാറാക്കിയ പട്ടികയിലെ ആദ്യ പേരുകാരായ നിധിൻ അഗർവാള്‍, കെ.പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാൾക്കാണ് അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് സാധ്യതയുള്ളത്.