തിരുവനന്തപുരം: അങ്കണവാടികളിൽ വിതരണം ചെയ്തത് ഭക്ഷ്യയോഗ്യമല്ലാത്ത അമൃതം പൊടിയെന്ന് തെളിയിക്കുന്ന സിഎജി റിപ്പോർട്ട് പുറത്ത്. 3,556 കിലോയോളം വരുന്ന അമൃതം പൊടിയാണ് സംസ്ഥാനത്തെ വിവിധ അങ്കണവാടികളിലേക്ക് വിതരണം ചെയ്തത്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും ഇത് പിടിച്ചെടുത്തിട്ടില്ലെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്തെ വിദ്യാലയങ്ങളുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗുരുതര വീഴ്ചയും പോരായ്മയും മനസ്സിലാക്കി തരുന്ന സിഎജി റിപ്പോർട്ട് പുറത്തുവന്നത്.
ഭക്ഷ്യസുരക്ഷാ പരിശോധനയ്‌ക്കാവശ്യമായ സംവിധാനങ്ങളിലെ കുറവ്, പരിശോധിക്കാൻ ആളില്ലാത്ത അവസ്ഥ, അംഗീകാരമുള്ള ലാബുകളുടെ പരിമിതി, ആവശ്യത്തിന് വാഹന സൗകര്യമില്ലായ്ക തുടങ്ങി ഭക്ഷ്യസുരക്ഷാവകുപ്പിൽ നിലവിലുള്ള പോരായ്മകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.